ന്യൂഡൽഹി : കാശ്മീരിന് സ്വയംഭരണം അനുവദിച്ച ആർട്ടിക്കിൾ 370 റദ്ദാക്കിയ മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സിവിൽ സർവീസ് ഉപേക്ഷിച്ച കാശ്മീർ ഐ എ എസ് ഉദ്യോഗസ്ഥൻ സർവീസിൽ തിരികെ കയറും. തന്റെ രാജിക്കത്ത് പിൻവലിക്കണമെന്ന ഷാ ഫൈസലിന്റെ അപേക്ഷ സർക്കാർ സ്വീകരിച്ചതിനെ തുടർന്നാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ ഇദ്ദേഹത്തിന് സാധിച്ചത്. 2010ൽ യു പി എസ് എസി ടോപ്പറായ ആദ്യ കാശ്മീരിയായിരുന്നു ഷാ ഫൈസൽ. മെഡിക്കൽ ബിരുദം നേടി ഡോക്ടറായി സേവനം അനുഷ്ടിക്കവേയാണ് സിവിൽ സർവീസ് ടോപ്പറായത്.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ജനുവരിയിലാണ് ഇദ്ദേഹം രാജിക്കത്ത് നൽകിയത്. തുടർന്ന് ജമ്മു കാശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് (ജെകെപിഎം) എന്ന പാർട്ടി രൂപീകരിച്ചു. എന്നാൽ ഏറെ നാൾ രാഷ്ട്രീയക്കാരന്റെ കുപ്പായം അണിയാൻ ഷാ ഫൈസൽ തയ്യാറായില്ല. പാർട്ടി രൂപീകരിച്ചതിന് പിന്നാലെ പൊതു സുരക്ഷാ നിയമപ്രകാരം സർക്കാർ ഇദ്ദേഹത്തെ തടങ്കലിൽ വച്ചിരുന്നു. താമസിയാതെ തിരികെ സർവീസിൽ കയറാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളാണ് ഷാ ഫൈസലിന്റെ പിതാവ്.
കേന്ദ്ര സർക്കാർ മുൻകൈ എടുത്ത് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ഷാ ഫൈസൽ ഐ എ എസിനെ കൂടാതെ മലയാളിയായ കണ്ണൻ ഗോപിനാഥനും രാജി വച്ചിരുന്നു. എന്നാൽ സർവീസിലേക്ക് മടങ്ങാനുള്ള സർക്കാർ ഉത്തരവുകൾ ആവർത്തിച്ച് നിരസിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |