കോട്ടയം. കുഞ്ഞി തലയിണ, മണവാളൻ കോഴി, ചിക്കൻ പൊട്ടിത്തെറിച്ചത്, മുട്ട സുനാമി, ചിക്കൻ മമ്മൂസ്, കിളിക്കൂട്... പേര് കേട്ട് അമ്പരപ്പെടേണ്ട. കുടുംബശ്രീ സ്റ്റാളിലെ മലബാർ വിഭവങ്ങളാണിവ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. മുട്ടവിഭവമാണ് മുട്ട സുനാമി. കിളിക്കൂട് മാതൃകയിലുള്ള പലഹാരമാണ് കിളിക്കൂട്. ഇതിനൊപ്പം ഒരു കാട മുട്ടയുമുണ്ടാകും. ഒരു കാട പൊരിച്ചത്, കാടമുട്ട, ചപ്പാത്തി എന്നിവ സ്റ്റീം ചെയ്ത ചുട്ടെടുക്കുന്നതാണ് കുഞ്ഞി തലയിണ. 180 രൂപയാണ് കോമ്പോ വില.
ചിക്കൻ പൊട്ടിത്തെറിച്ച കോമ്പോയാണ് വിഭവങ്ങളിലെ താരം. ചിക്കൻ , ചപ്പാത്തി, പത്തിരി, കറി , മയോണൈസ്, സലാഡ് എന്നിവ ഉൾപ്പെടുന്നതാണ് ചിക്കൻ പൊട്ടിത്തെറിച്ച കോമ്പോ.
മുട്ടസുർക്ക് ഒരെണ്ണം 40 രൂപ, കിളിക്കൂട് 30, ചട്ടിപത്തിരി ഒരെണ്ണം 50, മുട്ട സുമാനി 40, പഴം നിറച്ചത് 40, ഉന്നക്ക 30, ചിക്കൻ മന്തി 150, ഇറച്ചി പത്തിരി 50, ഒരു ഫുൾ കോഴി നിറച്ചതാണ് മണവാളൻ കോഴി, മുട്ട, ഗ്രേവി എന്നിവ ഇതിലുണ്ട്. 550 രൂപയാണ് വില. മുത്താബാക്ക് പൊറോട്ടയ്ക്ക് 650 രൂപയാണ് വില. ബീഫും പൊറോട്ടയും ഉൾപ്പെടുന്നതാണിത്. കൂട്ടിലെ കോഴിയും കുഞ്ഞും ഒരു ഫുൾ കോഴി, ചെറിയ കോഴി എന്നിവ ഉൾപ്പെടുന്നതാണ്. 650 രൂപയാണ് വില. കോഴിക്കോട് കോർപ്പറേഷന് കീഴിലെ സെൻട്രൽ സി.ഡി.എസിൽ ഉൾപ്പെടുന്ന കരുണ, സൗപർണ്ണിക കുടുംബശ്രീകളാണ് മലബാർ രുചിപ്പെരുമയുടെ പിന്നിൽ. കുമരകം സമൃദ്ധിയുടെ സ്റ്റാളിലെ പ്രധാന ആകർഷണം കാടാമ്മ ബിരിയാണിയാണ്. കക്കയും കപ്പയും ചേർന്നുണ്ടാക്കുന്ന വിഭവമാണിത്. 100 രൂപയാണ് വില. ആറ് സ്റ്റാളുകളിലായി വിവിധ തരത്തിലുള്ള ഭക്ഷണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എവൺ മേലുകാവ്, തനിമ മലപ്പുറം, അനുഗ്രഹ ആലപ്പുഴ എന്നിവരുടെ സ്റ്റാളുകളാണ് മേളയിലുള്ളത്. മലബാർ വിഭവങ്ങളുടെ രുചിയറിയുന്നതിനായി നിരവധി പേരാണ് എത്തുന്നത്. മറ്റ് വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായ മലബാർ വിഭവങ്ങൾ ഇഷ്ടപ്പെട്ടെന്ന് മണർകാട് സ്വദേശിയായ ആഷാ സിബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |