കോട്ടയം. കഴിഞ്ഞ ദിവസംമാത്രം സംസ്ഥാനത്ത് മുങ്ങിമരിച്ചത് ആറ് വിദ്യാർത്ഥികൾ. ആറും പേരും കൗമാരക്കാർ. ഇതിൽ രണ്ട് പേരെ കവർന്നത് മീനച്ചിലാറും. അവധിക്കാലത്ത് കുട്ടികളുടെ മുങ്ങിമരണം ഉയരുമ്പോൾ നീന്തൽ പാഠഭാഗമാവണമെന്ന ആവശ്യം ഉയരുകയാണ്. കുട്ടികൾ നീന്തൽ പഠിച്ചാൽ പ്രളയകാലത്ത് പോലും തുണയാവും. സ്കൂളുകളിൽ നീന്തൽ പഠിപ്പിക്കണമെന്നാണ് അദ്ധ്യാപകരും രക്ഷകർത്താക്കളും ഒരേ സ്വരത്തിൽ പറയുന്നത്.
കോട്ടയം ബേക്കർ വിദ്യാപീഠ് അദ്ധ്യാപിക അനുപ ഷാജി പറയുന്നു.
'' നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാവേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് നഗരപ്രദേശത്തുള്ള കുട്ടികൾക്ക് . കുട്ടികളുമായി യാത്രപോകുമ്പോൾ വെള്ളം കാണുമ്പോഴേയ്ക്കും വല്ലാത്തൊരാവേശമാണവർക്ക്. കുട്ടികൾക്ക് നീന്തൽ വശമുണ്ടെങ്കിൽ ഞങ്ങൾക്കും പേടിക്കാനില്ല. ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും നടപ്പാക്കണം.
ഏഴാച്ചേരി സ്വദേശി രക്ഷിതാവ് ദിലീപ് ആദിത്യ പറയുന്നു.
''അഞ്ച് വയസു മുതലെങ്കിലും നീന്തൽ പഠിപ്പിച്ചു തുടങ്ങണം. എൽ.പി. സ്‌കൂൾ തലം മുതൽ കുട്ടികളുടെ പാഠ്യപദ്ധതിയിൽ നീന്തൽ ഒരു വിഷയമാക്കണം. വെള്ളത്തിൽ അകപ്പെട്ടാൽ സ്വയം രക്ഷപ്പെടുന്നതിനൊപ്പം മുങ്ങിത്താഴുന്ന മറ്റുള്ളവരേക്കൂടി രക്ഷപ്പെടുത്താനുള്ള പാഠവും കുട്ടികൾക്ക് പകർന്നു കൊടുക്കണം.
കൂട്ടിക്കൽ ജനകീയസമിതി കൺവീനർ അയൂബ്ഖാൻ പറയുന്നു.
'' എല്ലാവർഷവും ഞങ്ങൾ പ്രളയത്തെ നേരിടുന്നവരാണ്. കുട്ടികൾക്ക് വെള്ളത്തോടുള്ള ഭീതി ഒഴിവാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് സ്‌ക്കൂളുകളിൽ നീന്തൽ പരിശീലനം പ്രോത്സാഹിപ്പക്കണം. ഇതുമൂലം വെള്ളം വന്നാൽ എങ്ങനെ രക്ഷപ്പെടാം, ബാക്കിയുള്ളവരെ എങ്ങനെ രക്ഷപ്പെടുത്താം എന്നതിനെ കുറിച്ച് എല്ലാം കുട്ടികൾക്ക് ബോധമുണ്ടാകും. നീന്തൽ പരിശീലനത്തിനായി അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്നതും ഉചിതമാകും.
കോട്ടയത്തെ വീട്ടമ്മ അമാന ഫാത്തിമ പറയുന്നു.
സ്‌കൂളുകളിൽ നീന്തൽ പഠിപ്പിക്കുന്നത് മറ്റേതൊരു സാഹചര്യത്തിലും കുട്ടികൾക്ക് സഹായകമാകും. വെള്ളത്തിൽ വീണുള്ള മരണങ്ങൾ നീന്തൽ അറിയാത്തതുകൊണ്ടു മാത്രമല്ല സംഭവിക്കുന്നത്. കൃത്യമായ പരിശീലനമാണ് അവർക്ക് നൽകേണ്ടത്. പരിശീലനം കൂടുതൽ ആത്മവിശ്വാസം നൽകും. ഭൂരിഭാഗം സ്‌കൂളുകളിലും നീന്തൽപരിശീലനത്തിന് സംവിധാനമില്ല. പഞ്ചായത്ത് കുളങ്ങൾ പോലുള്ളവ നീന്തൽ പരിശീലനത്തിനായി ഉപയോഗപ്പെടുത്തണം. ചമ്പക്കരയിലെ അദ്ധ്യാപകൻ മനോജ് ജോസഫ് പറയുന്നു. നീന്തൽ പരിശീലനം സ്‌കൂൾ തലത്തിൽ ആവശ്യമാണ്. ബഹുഭൂരിപക്ഷം സ്‌കൂളിലും ഇതിനുള്ള സംവിധാനമില്ല. സ്വകാര്യ ഏജൻസികൾ പരിശീലനം നൽകുന്നുണ്ടെങ്കിലും വലിയ ഫീസാണ് ഈടാക്കുന്നത്. സമ്പന്നർക്കുമാത്രമേ ഇത്തരം പരിശീലനങ്ങളിൽ പങ്കെടുക്കാനാവൂ. നീന്തൽ മത്സരങ്ങൾ ജില്ലാതലത്തിൽ നടത്തുന്നുണ്ടെങ്കിലും വളരെ കുറച്ച് സ്‌കൂളുകളിലെ കുട്ടികൾക്ക് മാത്രമേ പങ്കെടുക്കാൻ അവസരം ലഭിക്കൂ. സർക്കാർ തലത്തിൽ വേണ്ട ക്രമീകരണം ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |