കല്ലമ്പലം: പള്ളിക്കലിൽ സഹോദരീഭർത്താവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. മടവൂർ ഞാറയിൽക്കോണം കക്കോട് സനിത മൻസിലിൽ സമീറാണ് (35) പിടിയിലായത്. കഴിഞ്ഞ മാർച്ച് 23ന് പള്ളിക്കൽ റീന മൻസിലിൽ റസലിന് നേരെയാണ് ആക്രമണമുണ്ടായത്.
കുറച്ചുനാളുകളായി സമീറും റസലും തമ്മിൽ തർക്കമുണ്ടായിരുന്നു. സംഭവ ദിവസം മദ്യലഹരിയിലായിരുന്ന സമീർ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറി റസലിനെ ക്രൂരമായി മർദ്ദിച്ചു. പള്ളിക്കൽ സ്റ്റേഷനിൽ പരാതി നൽകി തിരികെ ബൈക്കിൽ പോകുന്നതിനിടെ റസലിനെ റോഡിൽ വച്ച് ജീപ്പുമായെത്തിയ സമീർ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. നിലത്തുവീണപ്പോൾ ജീപ്പ് പിന്നോട്ടെടുത്ത് കാലിലൂടെ ഓടിച്ചുകയറ്റുകയും ചെയ്‌തു.
ഓടിമാറാൻ നോക്കിയെങ്കിലും തൊട്ടടുത്ത വീടിന്റെ മതിലിനോട് ചേർത്തുവച്ച് വീണ്ടും ജീപ്പ് കൊണ്ടിടിച്ചു. ഇടിയുടെ ആഘാതത്തിൽ റസലിന്റെ വലതുകാലിന് ഗുരുതര പരിക്കുണ്ട്. വീണ്ടും ജീപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഓടിക്കൂടിയ നാട്ടുകാർ റസലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റസലിനെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി.
സംഭവത്തെ തുടർന്ന് ഓടിരക്ഷപ്പെട്ട സമീർ പള്ളിക്കൽ ഭാഗത്ത് ജീപ്പ് ഉപേക്ഷിച്ചശേഷം ഒളിവിലായിരുന്നു. പോത്തൻകോട്ടുള്ള സ്വകാര്യ ലോഡ്ജിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് അവിടെയെത്തി സമീറിന അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പള്ളിക്കൽ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സാഹിൽ. എം, ബാബു, സി.പി.ഒമാരായ സന്തോഷ്, രാജീവ് എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |