തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് റൂട്ടിൽ നിലവിലെ ഇരട്ട റെയിൽപ്പാതകൾക്ക് സമാന്തരമായി, വളവുകളില്ലാത്ത റെയിൽ ബൈപ്പാസായി സിൽവർലൈൻ മാറുമെന്ന് കെ-റെയിൽ. അതിവേഗ യാത്രയ്ക്ക് അപ്രധാന സ്റ്റേഷനുകൾ ഒഴിവാക്കി, ജില്ലാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള പുതിയ പാതയാണ് സിൽവർലൈനിനായി പണിയുന്നത്. നിലവിലെ പാതയിലെ 626വളവുകൾ നിവർത്തിയെടുക്കുക അസാദ്ധ്യമായ സാഹചര്യത്തിൽ സിൽവർലൈൻ വളവുകളില്ലാത്ത ബൈപ്പാസിന്റെ ഗുണംചെയ്യുമെന്ന് കെ-റെയിൽ എം.ഡി വി.അജിത്കുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.
നിലവിലെ റെയിൽപ്പാതയ്ക്ക് സമാന്തരമായി വളവുകളില്ലാത്ത രണ്ട് പുതിയ പാതകൾ നിർമ്മിക്കണമെന്ന് സിൽവർലൈൻ സംവാദത്തിൽ പ്രൊഫ.ആർ.വി.ജി മേനോൻ നിർദ്ദേശിച്ചിരുന്നു. സംവാദത്തിലുയർന്ന നല്ല നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്ന് കെ-റെയിൽ വ്യക്തമാക്കി. ബ്രോഡ്ഗേജിൽ നിലവിൽ ട്രെയിനോടിക്കാവുന്ന പരമാവധി വേഗത 160കിലോമീറ്ററാണ്. വേഗം 180കിലോമീറ്ററാക്കാൻ വർഷങ്ങളെടുക്കും. നിലവിലുള്ള മികച്ച സാങ്കേതികവിദ്യയെന്ന രീതിയിലാണ് സിൽവർലൈനിന് സ്റ്റാൻഡേർഡ് ഗേജ് ശുപാർശ ചെയ്തത്.
പദ്ധതിരേഖയിൽ (ഡി.പി.ആറിൽ) ഇനിയും മാറ്റങ്ങളുണ്ടാവും. റെയിൽവേയും നീതിആയോഗും നിർദ്ദേശിക്കുന്ന മാറ്റങ്ങളോടെ ഡി.പി.ആർ പരിഷ്കരിക്കും. മണ്ണിന് ഉറപ്പില്ലാത്ത പ്രദേശങ്ങളിൽ നിർമ്മിക്കുന്ന മൺതിട്ടയ്ക്ക് പകരം വെള്ളമൊഴുകിപ്പോകുന്ന കലുങ്കുകൾ നിർമ്മിക്കണമെന്ന ആശയം നടപ്പാക്കാവുന്നതാണ്. ഇത് പരിസ്ഥിതി ആഘാതം കുറയ്ക്കും. നിർമ്മാണസാമഗ്രികളും കുറച്ചുമതി. കുറഞ്ഞപലിശയിൽ ലഭിക്കുന്ന ജൈക്ക വായ്പയ്ക്ക് 25വർഷം തിരിച്ചടവ് കാലാവധിയും 10വർഷം മൊറട്ടോറിയവുമുണ്ട്. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾ പരമാവധി 15വർഷം തിരിച്ചടവും 5 വർഷം മൊറട്ടോറിയവുമുള്ള വായ്പകളേ നൽകൂ. കുറഞ്ഞ പലിശയ്ക്കുള്ള വായ്പ പദ്ധതിയെ ലാഭകരമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |