പത്തനംതിട്ട: ഡി.വൈ.എഫ്.എെ മൂന്നംഗ കോക്കസിന്റെ പിടിയിലാണെന്ന് സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ വിമർശനം. മുൻ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ഇപ്പോഴത്തെ പ്രസിഡന്റ് എ.എ റഹീം, സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് എന്നിവർക്കെതിരെയാണ് വിമർശനം.
സംഘടനയെ കൈപ്പിടിയിലാക്കാൻ റിയാസും റഹീമും ശ്രമിച്ചു. ചില നേതാക്കൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സംഘടനയെ ഉപയോഗിക്കുന്നു. ഇത് തിരുത്തണം. സംഘടനയിൽ ചിലയിടങ്ങളിൽ ക്വട്ടേഷൻ സംഘങ്ങളുണ്ട്. ചാല ബ്ളോക്ക് കമ്മിറ്റി പിരിച്ചുവിട്ടതും ചിലരെ പുറത്താക്കിയതും ഇതേത്തുടർന്നാണ്. ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനം സംഘടനയിൽ അനുവദിക്കരുത്. സാമൂഹികവിരുദ്ധരുടെ നുഴഞ്ഞുകയറ്റം മുളയിലേ നുള്ളണം.
പത്തനംതിട്ട ജില്ലാകമ്മിറ്റിയെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണെന്ന് തിരുവല്ല, റാന്നി മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടനയ്ക്ക് ജില്ലയിൽ പ്രവർത്തനസ്വാതന്ത്ര്യമില്ല. സി.പി.എം പരിപാടികൾക്ക് ആളെക്കൂട്ടാനുള്ള സംവിധാനം പോലെയായി. അതേസമയം, ജനറൽ ആശുപത്രിയിലെ പൊതിച്ചോറ് വിതരണം ഡി.വൈ.എഫ്.എെക്ക് ജില്ലയിൽ വലിയ മതിപ്പുണ്ടാക്കിയെന്ന് പത്തനംതിട്ട, കോന്നി മേഖലാ പ്രതിനിധികൾ പറഞ്ഞു.
ഡി.വൈ.എഫ്.എെ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.യു. ജനീഷ് കുമാർ ശബരിമലയിൽ മിക്കപ്പോഴും ദർശനം നടത്തുന്നതിനെ കോഴിക്കോട് നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണിത്. ശബരിമല സ്ത്രീ പ്രവേശനവിവാദ സമയത്ത് പാർട്ടി നയങ്ങൾ വിശദീകരിക്കാൻ ഒരു സംസ്ഥാന നേതാവിന്റെ ക്രിയാത്മകമായ ഇടപെടൽ ഉണ്ടായില്ലെന്നും ആരോപണമുണ്ടായി
വിമർശനം ഉണ്ടായില്ലെന്ന്
സമ്മേളനത്തിൽ തനിക്കെതിരെ വിമർശനം ഉണ്ടായില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിരാശ ബാധിച്ചവരുടെ പ്രചാരണമാണ്. പൊതുമരാമത്ത് വകുപ്പിൽ ഉൾപ്പെടെയുള്ള തന്റെ പ്രവർത്തനങ്ങളെ തെറ്റായ ദിശയിലേക്ക് എത്തിക്കണമെന്ന താത്പര്യക്കാരും പിന്നിലുണ്ട്. സമ്മേളനത്തിൽ ചർച്ചകളും വിമർശനങ്ങളും സ്വാഭാവികമാണ്. തനിക്കെതിരായ ചർച്ചകളായി പുറത്തുവന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് കെ.യു. ജനീഷ് കുമാറും പറഞ്ഞു.
കെ റെയിലിനൊപ്പം ഡി.വൈ.എഫ്.എെ;
കേന്ദ്രത്തിനെതിരെ സമരവും
പത്തനംതിട്ട: കെ - റെയിലിന്റെ ഗുണങ്ങൾ വിശദീകരിച്ച് ഭവന സന്ദർശനം നടത്തുന്നതിനൊപ്പം കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കാൻ ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിൽ തീരുമാനം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനും തൊഴിൽ നിരോധനം ഏർപ്പെടുത്തുന്നതിനുമെതിരെ ശക്തമായ പ്രക്ഷോഭം നടത്തണമെന്ന പ്രമേയം പ്രതിനിധി സമ്മേളനം അംഗീകരിച്ചു. യുവാക്കൾക്ക് തൊഴിൽ കൊടുക്കേണ്ട എച്ച്.എൻ.എൽ, ബി.പി.സി.എൽ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനുള്ള തീരുമാനത്തിനെതിരെ യുവജനങ്ങളെ അണിനിരത്തും. ലിംഗ സമത്വത്തിൽ അധിഷ്ഠിതമായ സാമൂഹിക അവബോധം, വലതുപക്ഷവത്കരണത്തിന്റെ അപകടം എന്നീ വിഷയങ്ങളിൽ പ്രചാരണം സംഘടിപ്പിക്കാനുള്ള പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചതായി സംസ്ഥാന പ്രസിഡന്റ് എസ്. സതീഷും സെക്രട്ടറി വി.കെ സനോജും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘടനാ റിപ്പോർട്ടിലുള്ള ചർച്ച ഇന്ന് തുടരും.
സമ്മേളനത്തിന് സമാപനം കുറിച്ച് പൊതുസമ്മേളനം ഇന്ന് വൈകിട്ട് നാലിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. ഒരുലക്ഷം യുവജനങ്ങളുടെ റാലി വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് എത്തും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വിണാജോർജ്, മുഹമ്മദ് റിയാസ്, സജി ചെറിയാൻ, അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം, ജനറൽ സെക്രട്ടറി അവോയ് മുഖർജി, കേന്ദ്ര കമ്മിറ്റി അംഗം കെ. യു. ജനീഷ് കുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |