നഷ്ടപ്പെടുന്നത് പകരം സംവരണ
നിയമനങ്ങൾക്കുള്ള നിരവധി അവസരം
തിരുവനന്തപുരം: സംവരണ വിഭാഗമാണെങ്കിലും ഉയർന്ന റാങ്ക് ഉണ്ടെങ്കിൽ പൊതുവിഭാഗത്തിൽ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അതേപടി നടപ്പിലാക്കിയാൽ, കേരളത്തിൽ പി.എസ്.സി നടത്തുന്ന നിയമനങ്ങളിൽ വർഷങ്ങളായി തുടരുന്ന സംവരണ അട്ടിമറികൾക്ക് വിരാമമാവും.പൊതുവിഭാഗത്തിൽ നിയമനത്തിന് അർഹതപ്പെട്ട സംവരണ വിഭാഗക്കാരായ ഉദ്യോഗാർത്ഥികളെയും സംവരണ ക്വാട്ടയിൽ തളച്ചിടുന്നതാണ് നിലവിലെ രീതി. ഈ വിഭാഗങ്ങൾക്ക് പകരം ലഭിക്കേണ്ട നിരവധി സംവരണ സീറ്റുകളാണ് ഓരോ വർഷവും നഷ്ടപ്പെടുന്നത്.
പരീക്ഷാഫലത്തിൽ കട്ട് ഒഫ് മാർക്ക് നിശ്ചയിച്ചാണ് പി.എസി.സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. സംവരണ വിഭാഗങ്ങൾക്ക് നിയമനത്തിൽ മതിയായ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ സപ്ലിമെന്ററി ലിസ്റ്റും തയ്യാറാക്കും.റാങ്ക് ലിസ്റ്റിലെ ആദ്യ 100 പേർക്കാണ് നിയമനമെങ്കിൽ,ഇതിൽ 50 നിയമനങ്ങൾ പൊതു വിഭാഗത്തിലാണ്. ഉയർന്ന റാങ്കുള്ള ഉദ്യോഗാർത്ഥി ഏതു വിഭാഗത്തിപ്പെട്ടതായാലും പൊതു വിഭാഗത്തിൽ നിയമനത്തിന് അർഹനാണ്.എന്നാൽ, പൊതു വിഭാഗത്തിൽ നിയമനം ലഭിക്കേണ്ട സംവരണ വിഭാഗക്കാരനെ തിരഞ്ഞുപിടിച്ച് സംവരണ ക്വാട്ടയിലേക്ക് തള്ളുമ്പോൾ,യഥാർത്ഥത്തിൽ സംവരണ ക്വാട്ടയിൽ ലഭിക്കേണ്ട അവസരമാണ് ആ സമുദായത്തിന് നഷ്ടപ്പെടുന്നത്.
കള്ളക്കളി 20 ഒഴിവുകൾ
ഒരു യൂണിറ്റാക്കുമ്പോൾ
ഓരോ തസ്തികയിലും എത്ര ഒഴിവുകൾ നിലവിലുണ്ടെങ്കിലും 20 ഒഴിവുകൾ ഓരോ യൂണിറ്റായി എടുത്താണ് പി.എസ്.സി നിയമനങ്ങൾ നടത്തുന്നത്.സംവരണ അട്ടമറിക്കുള്ള പഴുതുകളും ഇവിടെയാണ്.100 പേർക്കാണ് നിയമനമെങ്കിൽ അതിനെ അഞ്ച് യൂണിറ്റുകളാക്കും.ഇതിൽ ആദ്യ യൂണിറ്റിലെ 20ൽ പത്ത് പേർക്ക് കൃത്യമായി പൊതു വിഭാഗത്തിൽ തന്നെ നിയമനം ലഭിക്കും.രണ്ടാമത്തെ യൂണിറ്റിലെ നിയമനം മുതലാണ് പൊതു വിഭാഗത്തിൽ നിയമനം ലഭിക്കേണ്ട സംവരണ ഉദ്യോഗാർത്ഥിയെ സംവരണ ക്വാട്ടയിലാക്കൽ തുടങ്ങുന്നത്. ഇങ്ങനെ 100 പേരെ നിയമിച്ചു കഴിയുമ്പോൾ,പൊതു വിഭാഗത്തിൽ നിയമനത്തിന് അർഹതപ്പെട്ട പലർക്കും നിയമനം സംവരണ വിഭാഗത്തിലാവും .ഇതുവഴി, സംവരണ ക്വാട്ടയിലെ നിയമനങ്ങൾ നഷ്ടപ്പെടും.
ഓരോ സമുദായത്തിനും നിശ്ചിത സംവരണ അനുപാതം ലഭിക്കുന്നതിനാൽ ,പലപ്പോഴും ഈ സംവരണ അട്ടിമറി എളുപ്പത്തിൽ കണ്ടെത്താനോ,കോടതിയിൽ ചോദ്യം ചെയ്യപ്പെടാനോ കഴിയാതെ വരും.
കെ.എ.എസിൽ 12-ാം റാങ്കിന്
സംവരണം; 20-ാം റാങ്കിന് മെരിറ്റ്
പുതുതായി ആരംഭിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ നിയമനങ്ങളിലും ഇത്തരം സംവരണ അട്ടിമറികളെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നു. കെ.എ.എസിലെ മൂന്ന് സ്ട്രീമുകളിലായി 35 പേരെ വീതമാണ് അടുത്തിടെ സെക്രട്ടേറിയറ്റിൽ പി.എസ്.സി വഴി നിയമിച്ചത്. ഇതിൽ ഗസറ്റഡ് ഓഫീസർമാർക്കുള്ള ഒന്നാം സ്ട്രീമിൽ 35 പേരെ നിയമിച്ചപ്പോൾ,184 മാർക്കോടെ പന്ത്രണ്ടാം റാങ്ക് നേടിയ മുസ്ലീം വിഭാഗക്കാരനായ റോഷൻ ഷായ്ക്ക് നിയമനം മുസ്ലീം സംവരണ ക്വാട്ടയിലായിരുന്നു. അതേസമയം,180 മാർക്ക് നേടിയ ഇരുപതാം റാങ്കുകാരൻ ജോയ് ഡേവിസിന് നിയമനം പൊതുവിഭാഗത്തിലും.റോഷൻ ഷായെ അർഹതപ്പെട്ട പൊതുവിഭാഗത്തിൽ നിയമിക്കാതിരുന്നപ്പോൾ,മുസ്ലീം സമുദായത്തിന് നഷ്ടം ഒരു സംവരണ നിയമനം.
`40 കൊല്ലമായി സംവരണ സമുദായങ്ങൾ നേരിട്ട വഞ്ചനയിൽ നിന്നുള്ള മോചനമാണ് സുപ്രീം കോടതി വിധി. പി.എസ്.സി കാലങ്ങളായി തുടരുന്ന സംവരണ നിഷേധം അവസാനിപ്പിക്കണം. റൊട്ടേഷൻ അനുസരിച്ച് നടക്കുന്ന കബളിപ്പിക്കൽ അവസാനിപ്പിക്കാൻ എത്രയുംവേഗം വിധി കേരളത്തിൽ നടപ്പാക്കണം.'
-വെള്ളാപ്പള്ളി നടേശൻ,
എസ്.എൻ.ഡി.പി.യോഗം
ജനറൽ സെക്രട്ടറി
കാലങ്ങളായി നടത്തുന്ന തട്ടിപ്പിനാണ് സുപ്രീംകോടതി കൂച്ചുവിലങ്ങിട്ടത്. പി.എസ്.സിയിലും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള അട്ടിമറികൾ നടക്കുന്നുണ്ട്.
ഡോ.പി.എ.ഫസൽ ഗഫൂർ,
എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |