ധർമ്മടം പഞ്ചായത്തിൽ കല്ല് സ്ഥാപിക്കാനാകാതെ ഉദ്യോഗസ്ഥസംഘം മടങ്ങി
പ്രതിഷേധം ചൂടുപിടിപ്പിച്ച് ബി.ജെ.പി,കോൺഗ്രസ് പ്രവർത്തകർ
കണ്ണൂർ:കനത്ത പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കണ്ണൂർ ധർമ്മടം പഞ്ചായത്തിൽ സിൽവർ ലൈൻ സർവ്വേക്കായുള്ള കല്ല് സ്ഥാപിക്കാനാവാതെ ഉദ്യോഗസ്ഥർ മടങ്ങി. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ എട്ടാം വാർഡായ മുല്ലപ്പുറത്താണ് ഉദ്യോഗസ്ഥർ കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നത്. നൂറോളം യു.ഡി.എഫ്, ബി .ജെ. പി പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി രാവിലെ എത്തിയതോടെയാണ് കല്ലിടൽ ഉപേക്ഷിച്ചത്. അവധി ദിവസമായതിനാൽ അടുത്ത നാല് ദിവസങ്ങളിൽ കല്ലിടൽ ഉണ്ടാകില്ല.
മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഒരു വീട്ടിൽ ഒഴികെ കല്ലിട്ട ബാക്കിയെല്ലായിടങ്ങളിലും വലിയ പ്രതിഷേധമുണ്ടായി. സമരത്തിന് നേതൃത്വം നൽകിയ നാലുപേരെ അറസ്റ്റു ചെയ്തുനീക്കി. എന്നാൽ ഒരു വീട്ടിന് മുന്നിലിട്ട കല്ലുകൾ സ്ത്രീകളുടെ നേതൃത്വത്തിൽ പിഴുതു മാറ്റി.ഉദ്യോഗസ്ഥർ മുല്ലപ്പറത്തെ വീട്ടിൽ കല്ലിടാനെത്തിയപ്പോൾ വൃദ്ധയായ വീട്ടുടമസ്ഥ അഫ്സത്തും കുടുംബാംഗങ്ങളായ മറ്റു സ്ത്രീകളും കുട്ടികളും മുഴപ്പിലങ്ങാട് വാർഡ് മെമ്പർമാരായ അർഷാദ്, നജീബ്, കോൺഗ്രസ്
ബ്‌ളോക്ക് സെക്രട്ടറി പി.ടി.സനൽകുമാർ, മുൻബ്‌ളോക്ക് വൈസ് പ്രസിഡന്റ് ദാസൻ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. ഇതിനിടെയുണ്ടായ സംഘർഷത്തിനിടെ അഫ്സത്ത് കുഴഞ്ഞുവീണു ഒരുകുട്ടിക്ക് നിസാരമായ പരിക്കേൽക്കുകയും ചെയ്തു. വാർഡുമെമ്പർമാരെയു കോൺഗ്രസ് നേതാക്കളെയും എടക്കാട് പൊലീസ് അറസ്റ്റു ചെയ്തുനീക്കി.
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കല്ലിടൽ പൂർത്തിയായതിന് ശേഷം ഇന്നലെ പന്ത്രണ്ടരയോടെയാണ് ഉദ്യോഗസ്ഥർ കല്ലിടാനായി ധർമടം പഞ്ചായത്തിൽ പ്രവേശിച്ചത്.
എന്നാൽ നിരവധി കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി കല്ലിടൽ തടയുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടുമെത്തിയെങ്കിലും സമര സമിതി കൂടുതൽ പ്രവർത്തകരെ സ്ഥലത്തെത്തിച്ച് പ്രതിഷേധം ശക്തമാക്കി. അഞ്ച് മണിയോടെ ധർമ്മടം പഞ്ചായത്തിൽ കല്ലുകൾ ഒന്നും ഇടാനാകാതെ കെ റെയിൽ ഉദ്യോഗസ്ഥർ മടങ്ങി. ശനിയും ഞായറും പെരുന്നാൾ അവധി ദിവസങ്ങളും വരുന്നതിനാൽ അടുത്ത നാല് ദിവസം കല്ലിടൽ ഉണ്ടാകില്ല. ഇനി 16 കിലോമീറ്റർ കൂടിയാണ് കണ്ണൂർ ജില്ലയിൽ കല്ലിടാൻ ബാക്കിയുള്ളത്.
പെട്ടെന്നൊരു ദിവസം വന്ന് കുറ്റിയടിച്ചു പോയാൽ എങ്ങനെ ശരിയാകും പുതിയ വീടാണ് പെട്ടെന്നൊരു ദിവസം വന്ന് കുറ്റിയടിച്ചിട്ട് എങ്ങനെയാ.. നാലിരട്ടി നഷ്ടപരിഹാരം തരാമെന്ന് പറയുന്നതിൽ വിശ്വാസമില്ല. എത്രകുടുംബങ്ങളെയാണ് ബാധിക്കുന്നത്(തോട്ടത്തിൽ റംലബീവി മുല്ലപ്പുറം സ്വദേശിനി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |