കോട്ടയം . പൊള്ളുന്ന ചൂടിൽ എ സി വിപണിയിലും ഉണർവ്. വിപണി സാദ്ധ്യതകൾ മുൻകൂട്ടി കണ്ട് നിരവധി ഓഫറുകളാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വരവറിയിച്ച കഴിഞ്ഞ രണ്ട് വർഷവും കച്ചവടം കുറവായിരുന്നെങ്കിലും ഇത്തവണ കടകളിൽ തിരക്കേറുന്നുണ്ട്. കൂളായിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വൈദ്യുതി ബിൽ ചോദ്യചിഹ്നമായതിനാൽ ഇൻവെർട്ടർ എ സിയോടാണ് കൂടുതൽപ്പേർക്കും പ്രിയം. സാധാരണ എയർ കണ്ടീഷനറുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തോതിലുള്ള വില വ്യത്യാസമുണ്ട്. വൈദ്യുതബില്ലിൽ 30 മുതൽ 40 ശതമാനം വരെ കുറവെന്നാണ് അവകാശവാദം. ഇത്തവണ ജനുവരി മുതൽ എ സി വില്പന സജീവമായി. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സാധാരണ വില്പന കൂടുന്നത്. ഒരു ടണിന്റെ എ സിയാണ് കൂടുതൽ വിറ്റുപോകുന്നത്. ഒന്നര ടണ്ണിനും ആവശ്യക്കാരുണ്ട്.
വിപണിയിലെ താരം.
വിപണിയിലെ താരമാണ് ഇൻവെർട്ടർ എ സി മുറികളിലെ താപനിലയ്ക്ക് അനുസൃതമായി വൈദ്യുതി ഉപയോഗം സ്വയം ക്രമപ്പെടുത്തുന്നതാണ് ഇൻവെർട്ടഡ് എ.സിയുടെ പ്രത്യേകത. സാധാരണ എ സി കളെ അപേക്ഷിച്ച് ഇവയ്ക്ക് വൈദ്യുതി ഉപഭോഗം കുറവാണ്. മൂന്ന് വർഷം മുമ്പാണ് ഇൻവെർട്ടഡ് എ.സികൾ വിപണിയിലെത്തിയത്. മുമ്പ് ത്രി സ്റ്റാർ എ സികളാണ് കൂടുതൽ വിറ്റിരുന്നതെങ്കിൽ ഇപ്പോൾ വൈദ്യുതി ഉപയോഗം കുറവുള്ള ഫെവ് സ്റ്റാർ എ സികൾക്കാണ് ഡിമാൻഡ്.
ഓഫറുകളുടെ പെരുമഴ.
കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഓഫറുകളുകളാണ് കമ്പനികൾ നൽകുന്നത്. മൂന്ന് വർഷം വരെ വാറണ്ടി, സൗജന്യ ഇൻസ്റ്റലേഷൻ തുടങ്ങിയവ നൽകുന്നു. ഈ രീതിയിൽ ചൂട് പോയാൽ ഇക്കുറി റെക്കാഡ് വിറ്റുവരവുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടുതൽപേരും തവണ വ്യവസ്ഥയിൽ എ സി വാങ്ങുന്നവരാണ്. ഷോറൂമുകൾ സ്വന്തംനിലയ്ക്കും ലോൺ നൽകുന്നുണ്ട്.
വ്യാപാരി ഷാഹുൽ ഹമീദ് പറയുന്നു.
ഏറ്റവും കൂടുതൽ വില്പന തവണ വ്യവസ്ഥയിലാണ്. മികച്ച ഓഫറുകളാണ് കമ്പനികളെല്ലാം നൽകുന്നത്. ചൂട് ഇനിയും കനത്താൽ കച്ചവടം കൂടുമെന്നാണ് പ്രതീക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |