കോട്ടയം . കേരളത്തിലെ കർഷകത്തൊഴിലാളികളുടെ സമര കഥയും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വഴിയൊരുക്കാൻ ആവേശവും പകർന്ന 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ' നാടകം 70 വർഷത്തിന് ശേഷം കോട്ടയത്ത് രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക വേദിയിൽ നാളെ വൈകിട്ട് അരങ്ങേറും. ഏഴു പതിറ്റാണ്ടിന് ശേഷം അരങ്ങേറുന്ന നാടകത്തിൽ കെ പി എ സിയുടെ പുതുതലമുറ കലാകാരന്മാരാണ് അരങ്ങത്ത്. ഒരു തലമുറ നെഞ്ചിലേറ്റിയ പാടിപ്പതിഞ്ഞ ഗാനങ്ങൾ അതേ രീതിയിലാണ് ഇന്നും അവതരിപ്പിക്കുന്നത്. മന്ത്രി വി എൻ വാസവൻ പ്രത്യേക താത്പര്യമെടുത്താണ് കോട്ടയത്ത് വേദി ഒരുക്കിയത്. സോമൻ എന്ന തൂലികാ നാമത്തിൽ തോപ്പിൽഭാസി രചിച്ച് എൻ രാജഗോപാലൻ നായർ, സി ജനാർദ്ദനക്കുറുപ്പ് എന്നിവർ സംവിധാനം ചെയ്ത നാടകം 1952 ഡിസംബർ 6 ന് ചവറയിലായിരുന്നു ആദ്യ അവതരണം. അന്നത്തെ സർക്കാരിനെതിരെന്ന് കണ്ടെത്തി 1953 മാർച്ചിൽ നാടകം നിരോധിച്ചു. രണ്ടു വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം നിരോധനം നീക്കിയ നാടകം പതിനായിരത്തിലേറെ വേദികളിലാണ് ഇതിനകം അവതരിപ്പിച്ചിട്ടുള്ളത്. 25 പാട്ടുകളുള നാടകത്തിന്റെ അവതരണ സമയം ആദ്യം അഞ്ചു മണിക്കൂറായിരുന്നു. പിന്നീട് ഏഴ് പാട്ടുകളോടെ രണ്ട് മണിക്കൂർ സമയത്തിൽ തോപ്പിൽ ഭാസി വെട്ടി ഒതുക്കുകയായിരുന്നു. കീഴാളരുടെ ഉയർച്ച പ്രമേയമാക്കുന്ന നാടകത്തിൽ പരമുപിള്ള എന്ന ഉന്നത ജാതിക്കാരൻ ആദ്യ കമ്മ്യൂണിസ്റ്റായി ചെങ്കൊടി കൈയ്യിലേറ്റ് വാങ്ങുന്ന രംഗത്തോടെയാണ് നാടകം അവസാനിക്കുന്നത്. സാധാരണക്കാർ മുദ്രാവാക്യം വിളികളോടെയായിരുന്നു ഇത് നെഞ്ചിൽ ഏറ്റുവാങ്ങിയത്. അവധി ദിവസമായ മേയ് രണ്ടിന് അരങ്ങേറുന്ന നാടകത്തിന് വൻ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നതെന്ന് വാസവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |