മുംബയ് : നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി.യുടെ നടപടി. ഇതിൽ 7.12 കോടി നടിയുടെ പേരിലുണ്ടായിരുന്ന സ്ഥിരനിക്ഷേപവും ജാക്വിലിന് വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നൽകിയ 15 ലക്ഷം രൂപയുമാണ്. സുകേഷിന് തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽ നിന്ന് ഏകദേശം 5.71 കോടി രൂപയുടെ സമ്മാനങ്ങൾ നടിക്ക് നൽകിയിരുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. സുകേഷിൽനിന്ന് ഒന്നരലക്ഷം ഡോളറും വിവിധ സമ്മാനങ്ങളും ലഭിച്ചതായി ചോദ്യം ചെയ്യലിൽ ജാക്വലിനും സമ്മതിച്ചിട്ടുണ്ട്. അതേസമയം, നടിക്ക് മാത്രമല്ല ഇവരുടെ ബന്ധുക്കൾക്കും സുകേഷ് വലിയ തുകകൾ കൈമാറിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. എന്നാൽ തങ്ങൾ രണ്ടുപേരും പ്രണയത്തിലാണെന്നും ജാക്വിലിന് നൽകിയത് പ്രണയോപഹാരങ്ങളായിരുന്നുവെന്നും സാമ്പത്തിക തട്ടിപ്പ് കേസിൽ നടിക്ക് പങ്കില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ സുകേഷ് പറഞ്ഞത്. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവീന്ദർ സിങ്ങിന്റെ കുടുംബത്തിൽനിന്ന് 200 കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖർ അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |