കൊച്ചി: ചിരിച്ച് ചിരിച്ച് ലോക റെക്കാഡ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ലോക ചിരിദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊട്ടിച്ചിരിയുടെ കമ്പക്കെട്ട് തീർക്കാൻ ഒരുങ്ങുകയാണ് ചിരിയോഗ അംബാസഡർ എസ്.വി. സുനിൽ കുമാർ. പുലർച്ചെ 5.30 മുതൽ 9.30 വരെ നാല് മണിക്കൂറാണ് ജലപാനമില്ലാതെ, നിറുത്താതെ പൊട്ടിച്ചിരിക്കുക. നിലവിൽ ജയ്‌പൂർ സ്വദേശി രാജേന്ദ്ര കുമാറിന്റേതാണ് ലോക റെക്കാഡ്- 3.47 മണിക്കൂർ. അത് തകർക്കുകയാണ് ലക്ഷ്യം. കാണാനെത്തുന്നവരെയും ചിരിയിൽ ഒപ്പം കൂട്ടും. 1988 ജനുവരി 11ന് മുംബയിലാണ് ലോക ചിരിദിനാഘോഷത്തിന് തുടക്കം കുറിച്ചത്. പിന്നീട് മേയ് മാസത്തിലെ ആദ്യ ഞായർ ലോക ചിരിദിനമായി.
ഇന്ത്യയിലെ അറിയപ്പെടുന്ന മെഡിക്കൽ ഡോക്ടർ കൂടിയായ ഡോ. മദൻ കഡാരിയയാണ് ചിരിയോഗയുടെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ ശിഷ്യനാണ് എറണാകുളം പുന്നയ്ക്കലിലെ സൂരജ് ഫാഷൻ ടെയ്‌ലർ ഉടമകൂടിയായ സുനിൽ കുമാർ (50). 2012ൽ എറണാകുളം റോട്ടറി ക്ലബ്ബ് സംഘടിപ്പിച്ച കഡാരിയയുടെ 2.5 മണിക്കൂർ ചിരിയോഗ ക്ലാസിലൂടെ ഈ രംഗത്തെത്തി. പിന്നീട് ചിരിയോഗ പരിശീലകനായി.
ചിരിയുടെ മാസ്റ്റർ ട്രെയിനറും ചിരിയോഗ അംബാസിഡറുമായി. ആശുപത്രികളിലും അനാഥാലയങ്ങളിലും വിദ്യാലയങ്ങളിലും ഉൾപ്പടെ ചിരിയുടെ സിദ്ധൗഷധവുമായി കടന്നുചെന്നു. മലപ്പുറം എടപ്പാൾ സ്വദേശിയായ സുനിൽ കുമാർ 1998ലാണ് കൊച്ചിയിൽ താമസമാക്കിയത്. ഭാര്യ: പ്രീത (മിനി). മക്കൾ: സൂരജ്, സങ്കീർത്തന.
ചിരി ഒരു ഔഷധം
വിഷാദം, ഉത്കണ്ഠ, മ്ലാനത എന്നിവയ്ക്കെതിരെയുള്ള സിദ്ധൗഷധമാണ് ചിരി. എൻഡോർഫിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ ചിരി സഹായിക്കും. അത് നല്ലൊരു വേദന സംഹാരിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |