SignIn
Kerala Kaumudi Online
Saturday, 20 April 2024 4.56 AM IST

സ്വർണവിപണിക്ക് പ്രതീക്ഷ: അക്ഷയതൃതീയ ഊർജമാകും

gold

 അക്ഷയതൃതീയ മേയ് 3ന്; മുഹൂർത്തം രാവിലെ 6.10 മുതൽ

കൊച്ചി: കൊവിഡ് പ്രതിസന്ധി വിട്ടകലുകയും കടകളെല്ലാം തുറക്കുകയും ചെയ്‌തതോടെ ഇക്കുറി അക്ഷയതൃതീയ വില്പനനേട്ടത്തിന്റേതാകുമെന്ന പ്രതീക്ഷയിൽ സ്വർണാഭരണ വിപണി. കൊവിഡും ലോക്ക്ഡൗണും മൂലം കഴിഞ്ഞ രണ്ടുവർഷവും കടകൾ അടച്ചിട്ടതിനാൽ അക്ഷയതൃതീയ വില്പന പൊലിഞ്ഞിരുന്നു.

സംസ്ഥാനത്ത് ഏറ്റവുമധികം സ്വർണാഭരണം വിറ്റഴിയുന്ന ദിനമാണ് അക്ഷയതൃതീയ. മേയ് മൂന്നിനാണ് ഇക്കുറി അക്ഷയതൃതീയ. രാവിലെ 6.10ന് ആരംഭിക്കുന്ന അക്ഷയതൃതീയ മുഹൂർത്തം വൈകിട്ട് 6.09 വരെയുണ്ട്. സ്വർണം വാങ്ങാൻ ഏറ്റവും ഐശ്വര്യപൂർണമെന്ന് വിശ്വസിക്കപ്പെടുന്ന മുഹൂർത്തമാണിത്.

മിന്നിത്തിളങ്ങാൻ വിപണി

അക്ഷയതൃതീയയ്ക്ക് കേരളത്തിലെ സ്വർണാഭരണവിപണി ശരാശരി 25 ശതമാനം വാർഷികവളർച്ച രേഖപ്പെടുത്താറുണ്ട്. 2019ൽ സംസ്ഥാനത്തെ 12,000ഓളം സ്വർണക്കടകളിലേക്ക് 10 ലക്ഷത്തിലേറെ പേർ എത്തി; 650 കോടിയോളം രൂപയുടെ കച്ചവടവും നടന്നുവെന്നാണ് വിലയിരുത്തൽ.

2020ൽ ലോക്ക്ഡൗൺമൂലം വില്പന നാമമാത്രമായി. കഴിഞ്ഞവർഷവും ലോക്ക്ഡൗൺ തിരിച്ചടിയായെങ്കിലും ഓൺലൈനിൽ 100 കോടിയോളം രൂപയുടെ വില്പനയുണ്ടായി.

കടകൾ തുറന്നതിനാലും വില ആകർഷകമായതിനാലും 2019ന് സമാനമായ വില്പന ഇക്കുറിയുണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. മിക്ക ജുവലറിക്കാരും ആകർഷക ഓഫറുകളുമായും രംഗത്തുണ്ട്.

''സമ്പദ്‌പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും ഇക്കുറി ഏറെ പ്രതീക്ഷയോടെയാണ് അക്ഷയതൃതീയയെ കാണുന്നത്. രാവിലെ ഏഴോടെ തന്നെ കടകൾ തുറക്കും""

ഡോ.ബി.ഗോവിന്ദൻ,

ചെയർമാൻ, ഭീമ ജുവലറി

''രണ്ടുവർഷത്തിന് ശേഷമാണ് അക്ഷയതൃതീയയ്ക്ക് കടകൾ തുറക്കുന്നത്. മികച്ച വില്പനയുണ്ടാകുമെന്നാണ് പ്രതീക്ഷ""

അഡ്വ.എസ്.അബ്ദുൽനാസർ,

ട്രഷറർ, എ.കെ.ജി.എസ്.എം.എ

വിലയിൽ വൻ ഇടിവ്;

ഗ്രാമിന് ₹115 കുറഞ്ഞു

ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്ന് അക്ഷയതൃതീയയ്ക്ക് മുന്നോടിയായി സ്വർണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് ഇന്നലെ ഒറ്റയടിക്ക് 115 രൂപ താഴ്‌ന്ന് 4,740 രൂപയായി. 920 രൂപ കുറഞ്ഞ് 37,920 രൂപയാണ് പവൻവില.

നിക്ഷേപത്തിന് വൻ പ്രിയം

ഇന്ത്യയിൽ സ്വർണനിക്ഷേപത്തിന് പ്രിയമേറുന്നതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. ഈവർഷം ജനുവരി-മാർച്ചിൽ സ്വർണനിക്ഷേപം 5 ശതമാനം വർദ്ധിച്ച് 41.3 ടണ്ണിലെത്തി.

 ആഭരണ ഡിമാൻഡ് 26 ശതമാനം കുറഞ്ഞ് 94.2 ടണ്ണായി.

 മൊത്തം സ്വർണ ഡിമാൻഡ് 18 ശതമാനം താഴ്‌ന്ന് 135.5 ടണ്ണിലെത്തി.

 സ്വർണത്തിലേക്ക് ഒഴുകിയ മൊത്തം പണം 12 ശതമാനം കുറഞ്ഞ് 61,550 കോടി രൂപയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, AKSHAYA TRITIYA, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.