ന്യൂഡൽഹി: രാജ്യത്തിന്റെ 29-ാമത് കരസേനാ മേധാവിയായി ജനറൽ മനോജ് പാണ്ഡെ ചുമതലയേറ്റു. ഉപമേധാവിയായി ലഫ്. ജനറൽ ബി.എസ്. രാജു ഇന്ന് ചുമതലയേൽക്കും. കാലാവധി പൂർത്തിയാക്കിയ ജനറൽ മനോജ് മുകുന്ദ് നരാവനെ ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ട ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായി രാജ്യത്തെ രണ്ടാമത്തെ സംയുക്ത സേനാ മേധാവി ( ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫ്) ആവുമെന്ന് സൂചനയുണ്ട്. ബിപിൻറാവത്തിന്റെ മരണത്തെ തുടർന്ന് ചീഫ് ഒാഫ് സ്റ്റാഫ് കമ്മിറ്റിയുടെ താത്ക്കാലിക അദ്ധ്യക്ഷനായിരുന്നു.
നാഗ്പൂർ സ്വദേശിയായ ജനറൽ മനോജ് പാണ്ഡെ എൻജിനീയറിംഗ് കോറിൽ നിന്നുള്ള ആദ്യ കരസേനാ മേധാവിയാണ്. ഉപമേധാവി പദവിയിൽ നിന്നാണ് സ്ഥാനക്കയറ്റം ലഭിച്ചത്. സിക്കിം, അരുണാചൽ മേഖലകളെ നിയന്ത്രിക്കുന്ന ഈസ്റ്റേൺ കമാൻഡ് മേധാവിയായിരുന്നു.
1982 ഡിസംബറിൽ എൻജിനിയറിംഗ് കോറായ ബോംബെ സാപ്പേഴ്സ് യൂണിറ്റിൽ കമ്മിഷൻഡ് ഒാഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങിയ ജനറൽ പാണ്ഡെ ഒാപ്പറേഷൻ വിജയ്, പരാക്രം തുടങ്ങിയവയുടെ ഭാഗമായിരുന്നു. ജമ്മുകാശ്മീർ അതിർത്തിയിൽ എൻജിനിയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും പടിഞ്ഞാറൻ ലഡാക്കിലെ പർവത നിരകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ വഹിച്ചു.
ഉപമേധാവിയാകുന്ന ലെഫ്റ്റ. ജനറൽ രാജു കർണാടക സ്വദേശിയാണ്. നിലവിൽ മിലിട്ടറി ഒാപ്പറേഷൻസ് ഡയറക്‌ടർ ജനറലാണ്. കിഴക്കൻ ലഡാക്കിലെ ഒാപ്പറേഷൻ ചുമതലയുമുണ്ട്.
അടുത്ത സംയുക്ത സേനാ മേധാവിയായി സജീവമായി പരിഗണിക്കുന്ന ജനറൽ നരാവനെ മഹാരാഷ്‌ട്ര സ്വദേശിയാണ്. 1980ൽ സിക്ക് ലൈറ്റ് ഇൻഫൻട്രിയിലൂടെയാണ് കമ്മിഷൻഡ് ഒാഫീസറായി കരസേനയിലെത്തുന്നത്. വ്യോമസേനയിൽ വിംഗ് കമാൻഡറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |