തിരുവനന്തപുരം: ഗുജറാത്തിലെ ഡാഷ്ബോർഡിനെ കുറിച്ചറിയാൻ കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പോയതിനെ വിമർശിക്കുന്നത് രാഷ്ട്രീയമാണെങ്കിലും ഇ-ഗവേണൻസിൽ വലിയ സ്വപ്നങ്ങൾ കാണുന്ന കേരളത്തിന് പിന്തുടരാൻ ഏറെയുള്ള സംവിധാനമാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായി പട്ടേലിന്റെ ഡാഷ്ബോർഡ്.
സേവനങ്ങൾ, ഭരണസംവിധാനങ്ങൾ, പദ്ധതികൾ എന്നിവയെല്ലാം ഒരു പ്ളാറ്റ്ഫോമിലാക്കി മുഖ്യമന്ത്രിയുടെ മുന്നിലെ കമ്പ്യൂട്ടർ സ്ക്രീനിൽ ഒരുക്കിവച്ചിരിക്കുകയാണ്. ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ആദ്യമായ ആ സംവിധാനം പഠിക്കാനാണ് കേരളചീഫ് സെക്രട്ടറി നേരിട്ട് പോയത്.
ഇൻഫർമാറ്റിക്സ് ഇന്ത്യയിലെ പ്രണേഷ് കുമാർ, ഖനേഷ് ശൈലേഷ്, ആനന്ദ് ഇന്ദുലാൽഷാ, മോഹനകൃഷ്ണൻ എന്നിവർ ചേർന്നുണ്ടാക്കിയ ഡാഷ്ബോർഡ് ഭരണത്തിന്റെ റിയൽടൈം മെഷർമെന്റ് സംവിധാനമാണെന്ന് പറയാം. 450ഒാളം മാനദണ്ഡങ്ങൾ ഒരുമിപ്പിച്ച് ഒരുക്കിയ ഡാഷ് ബോർഡിൽ ഗുജറാത്തിലെ 20ഒാളം വകുപ്പുകളിലെ 3400 ഫലങ്ങൾ കണ്ടറിയാം. 2206 പദ്ധതികളുടെ ദൈനംദിന പുരോഗതി കാണാം. വകുപ്പ് മേധാവികൾ, സെക്രട്ടറിമാർ, കളക്ടർമാർ, തഹസിൽദാർമാർ തുടങ്ങി 1501 ഒാഫീസർമാർ അതിൽ ലഭ്യമാണ്. ജനങ്ങൾക്ക് നൽകുന്ന 740 ഒാൺലൈൻസേവനങ്ങളും നേരിട്ട് കാണാം. ജനങ്ങൾക്ക് പരാതികൾ വാട്സ് ആപ്പിലോ, ഫേസ്ബുക്കിലോ, എസ്.എം.എസായോ അയച്ചാലും മുഖ്യമന്ത്രിക്ക് അറിയാം. പദ്ധതി നടത്തിപ്പിലെ പാകപ്പിഴകളെക്കുറിച്ച് ജനങ്ങൾ പരാതിപറഞ്ഞാൽ അത് തിരുത്താനോ പരിഹരിക്കാനോ ഡാഷ്ബോർഡിൽ തന്നെ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകാം. കൂടാതെ വിവിധ വകുപ്പുകളിലെ 183 ഇ-ഗവേണൻസ് ആപ്ളിക്കേഷനുകളും ഡാഷ്ബോർഡിലുണ്ട്.
വിരൽത്തുമ്പിൽ
ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ എത്ര ഗുജറാത്തികളുണ്ടെന്ന് അറിയാൻ മുഖ്യമന്ത്രിക്ക് സെക്രട്ടറിയോട് ചോദിക്കേണ്ട കാര്യമില്ല. ഡാഷ്ബോർഡിൽ തൊട്ടാൽ മതി. ഉത്തരം: 26 ലക്ഷം. ലക്ഷ്യമിട്ടത്: 43 ലക്ഷം. 37 ലക്ഷത്തിലെത്താറായെന്ന ഡേറ്റയും റെഡി. ഇൗ ഉത്തരം തേടലിന് കേരള ചീഫ്സെക്രട്ടറി വി.പി. ജോയി സാക്ഷി.
ഡാഷ് ബോർഡ്
കാറിലും മറ്റും ഡ്രൈവർക്ക് അഭിമുഖമായ ഭാഗമാണ് ഡാഷ്ബോർഡ്. ഡിജിറ്റൽ സംവിധാനത്തിലേക്ക് വന്നാൽ, ഒരു കമ്പ്യൂട്ടർ പേജിനെ പ്ളാറ്റ് ഫോം എന്നു കരുതിയാൽ സോഫ്ടുവെയർ ആപ്ളിക്കേഷൻ അല്ലെങ്കിൽ ടാസ്ക് എന്നിവയെ ഒരുമിച്ച് എടുത്തുവച്ചാൽ ഡാഷ് ബോർഡ് ആയി.
കേരളത്തിൽ ഒാൺലൈൻ സേവനങ്ങൾ 75 മാത്രം
സെക്രട്ടേറിയറ്റിൽ മാത്രം രണ്ടുലക്ഷത്തിലേറെ ഫയലുകൾ കെട്ടിക്കിടക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ഫയലുകൾ നീങ്ങുന്നില്ല. ഇ-ഗവേണൻസ് ആപ്ളിക്കേഷനുകൾ ശരിയായി പ്രവർത്തിക്കുന്നില്ല. ഡേറ്റാസംവിധാനം കാര്യക്ഷമമല്ല. ഫയലുകൾ നീങ്ങുന്നതും പദ്ധതി നിർവഹണവും ഒച്ചിഴയുന്ന വേഗത്തിൽ. കേരളത്തിൽ 578 ഒാൺലൈൻ സേവനങ്ങളുണ്ട്. ഇതിൽ 278 എണ്ണം മാത്രമേ സെക്രട്ടേറിയറ്റിൽ ലിങ്ക് ചെയ്തിട്ടുള്ളു. അതിൽ തന്നെ 75 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
വിശദചർച്ച നടത്തും
ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ചു പഠിക്കാൻ പോയ ചീഫ് സെക്രട്ടറി വി.പി. ജോയ് ഇന്നലെ മടങ്ങിയെത്തി. കേരളത്തിൽ നടപ്പാക്കുന്നതിലെ സാദ്ധ്യത സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നുമടങ്ങിയെത്തിയശേഷം വിശദചർച്ച നടത്തും. ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാൻ ചീഫ് സെക്രട്ടറി തയ്യാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |