SignIn
Kerala Kaumudi Online
Thursday, 25 April 2024 2.27 AM IST

ഇടത് തുടർഭരണത്തിന് നാളെ ഒരു വർഷം

cabinet

തിരുവനന്തപുരം:നാല്പത് വർഷത്തിനിടയിൽ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു മുന്നണിയുടെ തുടർഭരണത്തിന് നാളെ ഒരു വർഷമാകും. കഴിഞ്ഞ വർഷം മേയ് രണ്ടിനായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രം തിരുത്തിയ ജനവിധി.

140ൽ 99 സീറ്റും നേടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി തുടർഭരണം നേടിയത്. പുതിയ സർക്കാർ രൂപീകരണത്തിന് പിന്നെയും പത്തൊമ്പത് ദിവസമെടുത്തു. മേയ് 20നാണ് പുതിയ മന്ത്രിസഭ അധികാരമേറ്റത്. ഒന്നാം പിണറായി മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കി പുതുമുഖങ്ങളെ മാത്രം അണിനിരത്തിയാണ് സി.പി.എമ്മും സി.പി.ഐയും മന്ത്രിമാരെ നിശ്ചയിച്ചത്. ഘടകകക്ഷികളായ ജനതാദൾ-എസും എൻ.സി.പിയും മാത്രമാണ് നിലവിലുണ്ടായിരുന്ന മന്ത്രിമാരെ തുടരാനനുവദിച്ചത്.

രണ്ടാം പിണറായി മന്ത്രിസഭ ഒന്നാം വാർഷികാഘോഷങ്ങളിലേക്ക് കടന്നിട്ടുണ്ട്. മേയ് 20ന് പൂർത്തിയാകും വിധം നൂറുദിന കർമ്മപരിപാടികളും നടപ്പാക്കി വരികയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെന്ന പോലെ തുടർഭരണത്തിലും വിവാദങ്ങൾക്ക് പഞ്ഞമില്ല. ചരിത്രവിജയത്തിന്റെ വാർഷികം ആഘോഷിക്കാൻ മുഖ്യമന്ത്രി കേരളത്തിലില്ല.

ഇതിന് മുമ്പ് കേരളത്തിൽ തുടർഭരണമുണ്ടായത് അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിലാണ്. അന്ന് സി.പി.ഐയും കോൺഗ്രസും ഉൾപ്പെട്ട മുന്നണിയാണ് തുടർഭരണം നേടിയത്. സി. അച്യുതമേനോന്റെ നേതൃത്വത്തിലായിരുന്നു 70ലെ മന്ത്രിസഭ. ഏഴ് വർഷത്തിന് ശേഷമാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. മുന്നണി തുടർവിജയം നേടിയെങ്കിലും മുഖ്യമന്ത്രിക്ക് മാറ്റമുണ്ടായി. കെ. കരുണാകരനാണ് മുഖ്യമന്ത്രിയായത്. രാജൻകേസിലെ കോടതിവിധിയെ തുടർന്ന് കരുണാകരൻ ഒരു മാസത്തിന് ശേഷം ഒഴിഞ്ഞ് എ.കെ. ആന്റണി മുഖ്യമന്ത്രിയായി. ഇന്ദിരാഗാന്ധി ചിക്മംഗലുരു ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ പ്രതിഷേധിച്ച് ആന്റണി ഒഴിഞ്ഞപ്പോൾ സി.പി.ഐയിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി. എന്നാൽ 78ലെ ഭട്ടിൻഡ പാർട്ടി കോൺഗ്രസിലെ തീരുമാനപ്രകാരം സി. പി. ഐ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിനൊപ്പം ചേർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CABINET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.