തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പേപ്പർ വാല്യുവേഷന്റെ ഉത്തര സൂചികയിൽ പോരായ്മയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട മാർക്ക് ലഭിക്കുമെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രി വ്യക്തമാക്കി. ഉത്തര സൂചിക പുനഃപരിശോധിക്കില്ലെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞിരുന്നത്.
അതേസമയം മൂല്യനിർണയത്തിൽ നിന്ന് അദ്ധ്യാപകർ ഇന്നലെയും വിട്ടുനിന്നു. ഉത്തരസൂചികയിൽ വ്യക്തത വരുത്തിയാലേ സഹകരിക്കൂ എന്നാണ് പ്ളസ് ടു കെമിസ്ട്രി അദ്ധ്യാപക കൂട്ടായ്മയുടെ തീരുമാനം. ശരിയുത്തരത്തിന് മാർക്ക് നൽകണമെന്ന അപേക്ഷയാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് അദ്ധ്യാപകർ പറയുന്നത്. രണ്ടാം ഘട്ട മൂല്യനിർണയം ചൊവ്വാഴ്ച ആരംഭിക്കും. അതിനു മുൻപ് പുതിയ ഉത്തരസൂചിക വേണമെന്നാണ് അദ്ധ്യാപകർ പറയുന്നത്. നിലവിലെ രീതിയിൽ മൂല്യനിർണയം നടത്തിയാൽ മിടുക്കരായ വിദ്യാർത്ഥികൾക്കു പോലും 48 മാർക്കേ ലഭിക്കൂവെന്നും അദ്ധ്യാപകർ തറപ്പിച്ചു പറയുന്നു.
ഫലം കാത്ത് രണ്ടരലക്ഷം വിദ്യാർത്ഥികൾ
രണ്ടരലക്ഷം വിദ്യാർത്ഥികളാണ് കെമിസ്ട്രി പരീക്ഷയെഴുതിയത്. ഇതിലെ മാർക്ക് എൻട്രൻസ് പരീക്ഷയ്‌ക്കും ഉന്നത പഠനത്തിനും പരിഗണിക്കും. അതിനാൽ യഥാസമയം ഫലം പ്രഖ്യാപിച്ചില്ലെങ്കിൽ തുടർപഠനത്തെയും ബാധിക്കും. അതേസമയം പകുതി പേപ്പറുകൾ മൂല്യനിർണയം ചെയ്‌തെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. എന്നാൽ പത്തുശതമാനത്തിൽ താഴെ ഉത്തരക്കടലാസുകൾ മാത്രമേ മൂല്യനിർണയം നടത്തിയിട്ടുള്ളൂവെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ മൂല്യനിർണയത്തിനായി രണ്ട് ക്യാമ്പുകൾ വീതമാണുള്ളത്. ഇവിടങ്ങളിലെല്ലാം കൂടി മൂന്ന് ശതമാനം അദ്ധ്യാപകർ പോലും ഇന്നലെ എത്തിയിട്ടില്ല.
സ്കീം ഫൈനലൈസേഷനിൽ 15 മാറ്റങ്ങൾ വേണമെന്നാണ് അദ്ധ്യാപക കൂട്ടായ്മ ആവശ്യപ്പെട്ടിരിക്കുന്നത്.
'നിങ്ങളിടുന്നതിന്റെ ബാക്കി
മാർക്ക് സർക്കാർ കൊടുക്കും'
ന്യായം പറഞ്ഞ് സ്ക്വാഡുകൾ
ആശാമോഹൻ
തിരുവനന്തപുരം: 'ഉത്തരക്കടലാസിലെ മാർക്ക് നിങ്ങൾ ഇട്ടോ, ബാക്കി സർക്കാർ കൊടുത്തോളും"- മൂല്യനിർണയ വിവാദത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ക്യാമ്പുകളിലെത്തിയ സ്ക്വാഡുകൾ അദ്ധ്യാപകരോട് പറഞ്ഞതാണിത്. ഉത്തരസൂചിക മാറ്റിയില്ലെങ്കിൽ കുട്ടികൾക്ക് കൂട്ടത്തോടെ മാർക്ക് കുറയുമെന്ന് അദ്ധ്യാപകർ ആശങ്ക പങ്കുവച്ചപ്പോഴാണ് ചില ക്യാമ്പുകളിൽ സ്ക്വാഡുകൾ പരിഹാരം പറഞ്ഞത്. ഇതിലും അദ്ധ്യാപകർക്ക് പ്രതിഷേധമുണ്ട്.
മാർക്ക് ദാനത്തിന് എതിരാണെന്നും ശരിയുത്തരത്തിന് മാർക്ക് നൽകണം എന്നതാണ് ആവശ്യമെന്നും അദ്ധ്യാപകർ ആവർത്തിക്കുമ്പോൾ വിദ്യാഭ്യാസവകുപ്പും പരീക്ഷാവിഭാഗവും നിലപാട് കടുപ്പിക്കുകയാണ്.
' മൂല്യനിർണയത്തിൽ സർക്കാർ അനാവശ്യ പിടിവാശി വെടിയണം. ഉന്നതവിദ്യാഭ്യാസത്തിന് തടമുണ്ടാക്കുന്ന തരത്തിൽ മാർക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കി തെറ്റുകൾ നിറഞ്ഞ ഉത്തരസൂചിക പിൻവലിച്ച് പുതിയത് പുറത്തിറക്കണം".
- എസ്. മനോജ്, എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |