കണ്ണൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കണ്ണൂരുകാരനായ വി.കെ.സനോജ് തുടരും. ഭരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയിൽ കണ്ണൂരുകാരൻ തന്നെയായ കോടിയേരി ബാലകൃഷ്ണനും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയായി എൻ. ചന്ദ്രനും കർഷക സംഘം സെക്രട്ടറിയായി വത്സൻ പനോളിയും കണ്ണൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതിന് തുടർച്ചയായിട്ടാണ് വി.കെ.സനോജ് യുവജന സംഘടനയുടെ തലപ്പത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിലും രണ്ടുപേർ കണ്ണൂരിൽ നിന്നുള്ളവരാണ്. എം.വിജിനും എം.വി. ഷിമയും.90 അംഗ സംസ്ഥാന കമ്മിറ്റിയിൽ പത്ത് പേരാണ് കണ്ണൂരിൽ നിന്നുള്ളത്
വി.കെ.സനോജ്, എം.വിജിൻ, എം.ഷാജർ, സരിൻ ശശി,മുഹമ്മദ് അഫ്‌സൽ,എം.വി.ഷിമ,
മുഹമ്മദ് സിറാജ്,പി.എം.അഖിൽ,കെ.ജി. ദിലീപ്, പി.പി. അനീഷ് എന്നിവരെയാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.നിലവിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗമാണ് മുപ്പത്തിയേഴുകാരനായ സനോജ്. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം കണ്ണൂർ ജില്ലാകമ്മിറ്റിയംഗം, വോളിബാൾ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.കൂത്തുപറമ്പ് മാലൂർ നിട്ടാപറമ്പ് പത്മശ്രീയിൽ എം.കെ.പത്മനാഭന്റെയും വി.കെ.സുലോചനയുടെയും മകനാണ്. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യ: ജസ്‌ന ജയരാജ് (റിപ്പോർട്ടർ, ദേശാഭിമാനി കണ്ണൂർ). മകൻ: ഏതൻ സാൻജെസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |