നെടുമ്പാശേരി: പെട്രോൾപമ്പിൽ ജീവനക്കാരനെ ആക്രമിച്ച് പണംകവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടിവീട്ടിൽ മുഹമ്മദ് ആക്കിബ് (23), ചെട്ടിപ്പടി അരയന്റെപുരയ്ക്കൽവീട്ടിൽ മുഹമ്മദ് വാസിം (31), ചെട്ടിപ്പടി പക്കർക്കാന്റെ പുരയ്ക്കൽവീട്ടിൽ സഫ്വാൻ (28) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ 20ന് പുലർച്ചെ രണ്ടരയോടെ കോട്ടായിയിലുള്ള പെട്രോൾ പമ്പിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ മൂന്നംഗസംഘം അഞ്ഞൂറുരൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പണം കൊടുക്കാതെ സംഘം പമ്പിൽ പണം സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുത്ത് പോവുകയായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരന് മർദ്ദനമേറ്റു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽപ്പോയി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേകടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ട്രെയിനിൽ മംഗലാപുരത്തേക്ക് രക്ഷപെടാനുളള ശ്രമത്തിലായിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്ന് ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏഴ് മോഷണക്കംസുകളുടെ ചുരുളഴിയിക്കാൻ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.
മുഹമ്മദ് ആക്കിബിന്റെ നേതൃത്വത്തിലായിരുന്നു മോഷണങ്ങൾ. പരപ്പനങ്ങാടി സ്റ്റേഷനിലും ആറ് കേസുകളുണ്ട്. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ചെങ്ങമനാട് ഇൻസ്പെക്ടർ എസ്.എം. പ്രദീപ്കുമാർ, സബ് ഇൻസ്പെക്ടർമാരായ പി.ജെ. കുര്യാക്കോസ്, പി.ബി. ഷാജി, എ.എസ്.ഐമാരായ രാജേഷ്കുമാർ, സിനിമോൻ, സി.പി.ഒമാരായ ലിൻസൻ, കൃഷ്ണരാജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |