ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആദ്യമായി സംഘടിപ്പിക്കുന്ന അഷ്ടപദി സംഗീതോത്സവത്തിന് തുടക്കമായി. ഗുരുവായൂർ ക്ഷേത്രം തെക്കേനടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ അഷ്ടപദി സംഗീതോത്സവം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിന്റെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം അഷ്ടപദി സംഗീതകാരൻ പയ്യന്നൂർ കൃഷ്ണമണി മാരാർക്ക് മന്ത്രി സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ അദ്ധ്യക്ഷനായി. എൻ.കെ.അക്ബർ എം.എൽ.എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സംസാരിച്ചു. പുരസ്കാര ജേതാവിന്റെ അഷ്ടപദി കച്ചേരി അരങ്ങേറി. ഗീതഗോവിന്ദത്തെ അധികരിച്ചുള്ള ദേശീയ സെമിനാറും നടന്നു. ഡോ.മുരളീ മാധവൻ, ഡോ.എൻ.പി.ജയകൃഷ്ണൻ, അമ്പലപ്പുഴ വിജയകുമാർ, ഡോ.നീനാ പ്രസാദ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. സെമിനാറിൽ ഡോ.വി.അച്യുതൻ കുട്ടി മോഡറേറ്ററായി. ഇന്ന് രാവിലെ ക്ഷേത്രം തന്ത്രി പി.സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവഹിക്കുന്നതോടെ അഷ്ടപദി സംഗീതോത്സവത്തിലെ കച്ചേരികൾ തുടങ്ങും. 68 കലാകാരന്മാരാണ് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. 41 പുരുഷന്മാരും 27 വനിതകളും. വൈകിട്ട് ആറിന് അഷ്ടപദി ഗായകർ അവതരിപ്പിക്കുന്ന കച്ചേരിയോടെയാകും സംഗീതോത്സവം സമാപിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |