SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.09 PM IST

കടംകയറി കെ.എസ്.ആർ.ടി.സി, കടംവാങ്ങി ജീവനക്കാർ.

rtc

കോട്ടയം. മാസം പകുതി കഴിഞ്ഞാലും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിനായുള്ള കാത്തിരിപ്പ് തീരില്ല. കഴിഞ്ഞ മാസം ശമ്പളം ലഭിച്ചത് വിഷുവും ഈസ്റ്ററും കഴിഞ്ഞാണ്. മുൻ മാസങ്ങളിലെല്ലാം ഇത്തരത്തിൽ വൈകിയാണ് ശമ്പളം ലഭിച്ചത്. എന്നും ശമ്പളം മാസമാദ്യം തരാൻ സർക്കാരിനു കഴിയില്ലെന്നാണ് മന്ത്രിയുടെ വാദം. സേവനമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്വന്തമായി വരുമാനമുണ്ടാക്കിയാൽ മാത്രമേ ശമ്പളം ലഭിക്കൂ എന്നായാൽ സർക്കാർ ജീവനക്കാരിൽ എത്ര പേർക്കു ശമ്പളം ലഭിക്കും. കഷ്ടമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അവസ്ഥ.

വായ്പയില്ല, വൈദ്യുതിയും കട്ട് ചെയ്തു.

വൈക്കം ഡിപ്പോയിലെ ഒരു ഡ്രൈവറുടെ വൈദ്യുതി ബിൽ കുടിശികയായതോടെ കണക്ഷൻ വരെ വിച്ഛേദിച്ചു. ഒടുവിൽ സഹപ്രവർത്തകർ സഹായിച്ചു. കോട്ടയം ഡിപ്പോയിലെ കണ്ടക്ടറുടെ മകളുടെ വിവാഹ ആവശ്യത്തിന് വായ്പ എടുക്കാൻ ബാങ്കിൽ എത്തിയപ്പോൾ സിബിൽ സ്‌കോർ കുറവാണെന്ന പേരിൽ ലോണും നിഷേധിച്ചു. നേരത്തെയുണ്ടായിരുന്ന വായ്പ്പ സമയത്ത് അടയ്ക്കാതെ കുടിശികയായതാണ് കാരണം. സമാന സാഹചര്യത്തിലൂടെയാണ് ഭൂരിഭാഗം ജീവനക്കാരും ജോലി ചെയ്യുന്നത്. ഇത്തരക്കാർ മാതാപിതാക്കൾക്ക് മരുന്ന് വാങ്ങി കൊടുക്കാനും കുട്ടികൾക്ക് ഫീസ് കൊടുക്കാനും ദൈനംദിന കാര്യങ്ങൾക്കും ഉൾപ്പെടെ വലിയ പ്രതിസന്ധിയിലാണ്.

ശമ്പളം എന്നുകിട്ടുമെന്ന് ഉറപ്പില്ല.

ശമ്പളം വൈകുന്നതിനൊപ്പം തൊഴിൽ സാഹചര്യങ്ങൾ ദുസഹമാകുന്ന അവസ്ഥയും ജീവനക്കാരെ പ്രതികൂലമായി ബാധിക്കുകയാണ്. ഇത് സർവീസിനെയും ബാധിച്ചു. കോട്ടയം ഡിപ്പോയിൽ നിന്നുള്ള ഭൂരിഭാഗം സർവീസുകളും ജീവനക്കാരില്ലെന്ന കാരണത്താൽ വെട്ടിക്കുറയ്ക്കേണ്ടി വന്നു. ദീർഘദൂര സർവീസുകളും അവസാനിപ്പിച്ചു. ജോലി സുരക്ഷിതമല്ലെന്ന കാരണത്താൽ മറ്റ് ജോലികൾക്ക് ശ്രമിക്കുന്നവരും ഏറെയാണ്.

അശാസ്ത്രീയമായ സർവീസ് , ബാധകമല്ല സമയം.

നഷ്ടക്കയത്തിലേക്ക് കൂപ്പുകുത്തിയിട്ടും സർവീസ് നടത്തിപ്പിൽ ശാസ്ത്രീയമായ സമീപനം സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. പാലാ ഡിപ്പോ തന്നെ ഉദാഹരണം. കോട്ടയത്തേക്ക് എട്ടും പത്തും സ്വകാര്യ ബസുകൾ പോയിക്കഴിഞ്ഞാവും ഒരു കെ.എസ്.ആർ.ടി.സി ബസ് എത്തുക. വരുമ്പോൾ ഒന്നിനു പിറകെ മറ്റൊന്നും ഉണ്ടാകും. ഉച്ചയ്ക്കൊക്കെ ഒരു മണിക്കൂർ ഗാപ്പിലാണ് കോട്ടയത്തേയ്ക്കുള്ള ബസ്. മുണ്ടക്കയത്തേക്കുള്ള ഒരു ദീർഘ ദൂരസർവീസിനു പിന്നാലെ കാഞ്ഞിരപ്പള്ളിക്കുള്ള ബസ് എസ്കോർട്ട് പോലെ പോകുന്നതു കാണാം. പലപ്പൊഴും വൈക്കം ബസ് രണ്ടെണ്ണം ഒരേസമയം സ്റ്റാൻഡിൽ കാണാം. സ്വകാര്യബസുകൾ അഴിഞ്ഞാടുന്ന എറണാകുളം റൂട്ടിൽ ഉച്ചയ്ക്കും മറ്റും പാതി സീറ്റിൽ പോലും ആളില്ലാതെ വൈറ്റില ബസ് പോകുന്നുണ്ടാകും.

യാത്രക്കാരുടെ തിരക്കനുസരിച്ച് കൃത്യമായ ഇടവേളകളിൽ സമയക്രമം പാലിച്ച് സർവീസ് നടത്തുന്ന നയം സ്വീകരിക്കാൻ അധികൃതർ തയ്യാറല്ല. സ്വകാര്യബസുകൾ കൃത്യസമയം പാലിക്കുന്നതിനാൽ കാത്തുനിന്ന് ആളുകൾ കയറിപ്പോകുന്നുണ്ടുതാനും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.