രാജ്‌കോട്ട് : യുവതിയേയും കാമുകനെയും ക്രൂരമായി മർദ്ദിച്ച് പണവും ആഭരണവും കവർന്ന കേസിൽ പ്രതികളെ പൊലീസ് പിടികൂടി. മർദ്ദനമേറ്റ യുവതിയുടെ ബന്ധു ഉൾപ്പടെ നാല് പേരാണ് അറസ്റ്റിലായത്. രാജ്‌കോട്ടിലെ സനോസര ഗ്രാമത്തിലാണ് സംഭവം. ഇവിടെ താമസിക്കുന്ന കാന്ത സോമ ദമ്പതികളുടെ ബന്ധുവായ വിജയ് മൊഹാനിയയാണ് കേസിലെ മുഖ്യപ്രതി.
കാന്തയും ഭിന്നശേഷിക്കാരനായ ഭർത്താവ് സോമയും കൃഷി ചെയ്തായിരുന്നു ഉപജീവനം നടത്തിയിരുന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇവർ പത്ത് ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചതോടെ സഹായത്തിനായി അടുത്ത ഗ്രാമത്തിലുള്ള ബന്ധുവായ വിജയ് മൊഹാനിയയെ കൂടെക്കൂട്ടി. ഇയാളും സനോസര ഗ്രാമത്തിൽ താമസിച്ച് കൃഷിയിൽ സഹായിച്ചു. എന്നാൽ ഏറെ താമസിയാതെ കാന്തയ്ക്ക് ഒരു കാമുകനുണ്ടെന്ന് വിജയ് മനസിലാക്കുകയും, ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിൽ താത്പര്യം കാട്ടാതെ കാന്ത സനോസര ഗ്രാമത്തിൽ നിന്നും ബന്ധുവായ വിജയ്‌നെ വേതനം പോലും നൽകാതെ ഓടിക്കുകയായിരുന്നു.
തുടർന്ന് സ്വന്തം ഗ്രാമത്തിലെത്തിയ വിജയ് ഇക്കാര്യം സുഹൃത്തുക്കളോട് പങ്കുവയ്ക്കുകയും, അവരുടെ പ്രേരണയാൽ തിരികെ കൂട്ടമായെത്തി കാന്തയേയും കാമുകനെയും മർദ്ദിക്കുകയായിരുന്നു. ഓട്ടോയിൽ അഞ്ച് പേരടങ്ങുന്ന സംഘമാണ് കാന്തയെ മർദ്ദിക്കാനെത്തിയത്. ഇവരുടെ ആഭരണങ്ങളും പണവും സംഘം കവരുകയും ചെയ്തു. സംഭവത്തിൽ വിജയ് ഉൾപ്പടെ നാല് പേരെയാണ് പൊലീസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |