വൈക്കത്ത് അങ്കണവാടികെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞു വീണ് നാലു വയസുകാരന് ഗുരുതരമായി പരിക്കേറ്റ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ബന്ധപ്പെട്ടവർ കൈകഴുകി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണുമ്പോൾ കൈ തരിക്കുകയാണ്.
സുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ലാതെ എട്ടുമാസം പ്രവർത്തിച്ച വൈക്കത്തെ അങ്കണവാടിയുടെ ഭിത്തി ഇടിഞ്ഞു വീണ് വാരിയെല്ലു തകരുകയും കരളിന് ഗുരുതരമുറിവേൽക്കുകയും ചെയ്ത കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. അപകടത്തിൽ പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനും വൈകിയെന്ന പരാതിയുണ്ട്.
സാധാരണ കുടുംബത്തിൽ നിന്നുള്ള കുട്ടിയാണ്. അപകടത്തിൽപെട്ടത്. കാശുള്ള കുടുബത്തിലേതായിരുന്നെങ്കിൽ സർക്കാർ അങ്കണവാടി തപ്പി പോകാതെ മുന്തിയ ഫീസുള്ള ശീതീകരിച്ച ഡേ കെയറിൽ പോയേനേ. പാവപ്പെട്ട കുട്ടികൾ ആശ്രയിക്കുന്ന അങ്കണവാടികെട്ടിടത്തിൽ ഇരിക്കുന്നത് പിഞ്ചു കുഞ്ഞുങ്ങളാണെന്നും അവരുടെ ജീവന് വിലയുണ്ടെന്നും മനസിലാക്കി വർഷാവർഷം അറ്റകുറ്റപണി നടത്തി സംരക്ഷിക്കേണ്ടവർ ഈ രക്തത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന മട്ടിൽ പീലാത്തോസ് ചമയുന്നത് എങ്ങനെ ന്യായീകരിക്കാനാകും.
സുരക്ഷാ സർട്ടിഫിക്കറ്റില്ലാതെ അങ്കണവാടി പ്രവർത്തിച്ചത് ഗുരുതര വീഴ്ചയെന്ന് ബാലാവകാശ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഡിപ്പാർട്ട്മെന്റിനും നഗരസഭക്കും വീഴ്ചയെന്ന് കമ്മിഷൻ കുറ്റപ്പെടുത്തിയെങ്കിലും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് പറഞ്ഞ് കൈ കഴുകാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ .
സംഭവത്തിന്റെ ഉത്തരവാദിത്വം ചാർത്തി ഐ.സി.ഡി.എസ് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു . എന്നാൽ കാര്യങ്ങൾ വിലയിരുത്താതെയെന്ന് കുറ്റപ്പെടുത്തി ജീവനക്കാരുടെ സംഘടന ന്യായീകരണവുമായി രംഗത്തെത്തി. ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കേണ്ടത് വാർഡ് അംഗം അദ്ധ്യക്ഷനായിട്ടുള്ള മോണിറ്ററിംഗ് കമ്മിറ്റി ആയിരുന്നു. ഗ്രാമപഞ്ചായത്തിനായിരുന്നു ചുമതല. എന്നിട്ടും ഉദ്യോഗസ്ഥരെ മാത്രം പ്രതിസ്ഥാനത്തു നിറുത്തുന്നത് നീതിയല്ലെന്നാണ് അസോസിയേഷന്റെ വാദം. . മഴക്കാലത്തിന് മുമ്പ് അങ്കണവാടികളുടെ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് കണ്ടെത്തിയായിരുന്നു ജീവനക്കാരന്റെ സസ്പെൻഷൻ. ഒരു മാസം മുമ്പ് റിപ്പോർട്ട് ചോദിച്ചിരുന്നു. തന്നില്ലെന്നാണ് കളക്ടർ പറയുന്നത്. ഇതിന് ഉത്തരവാദികളായവർ ആരാണെങ്കിലും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ശക്തമായ നടപടി എടുക്കണമെന്നാണ് ബന്ധപ്പെട്ടവരെ ഓർമിപ്പിക്കാനുള്ളത്.
എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ മാത്രം നടപടി എടുക്കും. അതിന് മുമ്പ് പ്രശ്ന പരിഹാരത്തിന് ആരും ശ്രമിക്കില്ല. സുരക്ഷിതമായ കെട്ടിടം അങ്കൺവാടിക്കു വേണമെന്ന ബോധം ആദ്യം ഉണ്ടാകണം. പഴയ കെട്ടിടമെങ്കിൽ പുതുക്കി പണിയണം. അല്ലെങ്കിൽ പുതിയ കെട്ടിടത്തിലേക്കു മാറ്റണം. ഇതിനാവശ്യമായ ഫണ്ട് ബന്ധപ്പെട്ട ഏമാൻമാർ അനുവദിക്കില്ല. 1000 രൂപയാണ് അങ്കൺവാടിയുടെ മാസവാടകയായി അംഗീകരിച്ചിട്ടുള്ളത് . പശുത്തൊഴുത്തു പോലും ഈ വാടകയ്ക്ക് കിട്ടില്ല. പിന്നെങ്ങനെ സുരക്ഷിതമായ കെട്ടിടത്തിൽ അങ്കൺവാടികൾ പ്രവർത്തിക്കും. പണ്ട് സർക്കാർ സ്കുളുകൾ പലതും കെട്ടി മേയാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ മിക്കതും സ്മാർട്ടായി. അങ്കൺവാടികളും അങ്ങനെ സ്മാർട്ടാക്കുന്നതിന് പ്രഥമ പരിഗണന നൽകണം. ഒരു അത്യാഹിതം സംഭവിച്ച ശേഷം സസ്പെൻഷനും ബാലാവകാശ കമ്മീഷന്റെ ഇടപെടലും അന്വേഷണമെന്ന പേരിൽ നടത്തുന്ന പൊറാട്ട് നാടകവും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |