കൊച്ചി: രണ്ടര പതിറ്റാണ്ടിന്റെ പരിഭവങ്ങൾ മറന്ന് സുരേഷ് ഗോപി വീണ്ടും താരസംഘടനയായ അമ്മയുടെ വേദിയിൽ. പൊന്നാട അണിയിച്ചും കുശലം പറഞ്ഞും സ്നേഹപൂർവം സഹപ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു.
ഉണർവ് എന്നപേരിൽ അമ്മ അംഗങ്ങളുടെ സംഗമവും ആരോഗ്യ പരിശോധനാ ക്യാമ്പും കലൂരിലെ ഓഫീസിൽ സംഘടിപ്പിച്ചിരുന്നു. മുഖ്യാതിഥിയായാണ് സുരേഷ് ഗോപി എത്തിയത്.
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഭാരവാഹികളായ ശ്വേതാമേനോൻ, മണിയൻപിള്ള രാജു, ലെന, ബാബുരാജ്, മാലാ പാർവതി തുടങ്ങിയവരും സ്വീകരണത്തിന് മുന്നിലുണ്ടായിരുന്നു.
1997ൽ അമ്മ സംഘടിപ്പിച്ച അറേബ്യൻ ഡ്രീംസ് എന്ന പരിപാടിക്കുശേഷമാണ് സുരേഷ് ഗോപി സംഘടനയിൽ നിന്ന് അകന്നത്. ഗൾഫിൽ അവതരിപ്പിച്ച പരിപാടി കേരളത്തിലെ അഞ്ചു വേദികളിലും അവതരിച്ചിരുന്നു. ഇതിന് അഞ്ചുലക്ഷം രൂപ നടത്തിപ്പുകാർ അമ്മയ്ക്ക് നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. പണം നൽകാമെന്ന് പറഞ്ഞയാൾ വാക്ക് പാലിക്കാത്തതിനാൽ സുരേഷ് ഗോപിക്ക് രണ്ടുലക്ഷം രൂപ പിഴയിട്ടതിനു പിന്നാലെയാണ് അദ്ദേഹം അകന്നത്. രാഷ്ട്രീയവും രാജ്യസഭാംഗത്വവും മൂലം അമ്മയുടെ പ്രവർത്തനങ്ങളിൽ പിന്നീട് അദ്ദേഹം സജീവമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |