കൊച്ചി: ലോക ചിരിദിനത്തോടനുബന്ധിച്ച് എടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ലാഫർ യോഗ അംബാസിഡർ എസ്.വി. സുനിൽകുമാർ ലോക റെക്കാഡ് തിരുത്തി. 4 മണിക്കൂർ 26 സെക്കന്റാണ് പുതിയ റെക്കാഡ്. വേൾഡ് ഗോൾഡൻ ബുക്ക് ഒഫ് റെക്കാഡാണ് അവാർഡ് നൽകുന്നത്. ജയ്‌പൂർ സ്വദേശി രാജേന്ദ്ര കുമാറിന്റെ 3.47 മണിക്കൂറാണ് ഈ മലയാളി തിരുത്തിയത്. ചങ്ങമ്പുഴ പാർക്കിൽ ഇന്നലെ രാവിലെ 5.50 ന് തുടങ്ങിയ ചടങ്ങുകൾ 10.20ന് സമാപിച്ചു. മേയർ അഡ്വ.എം അനിൽകുമാർ ചിരിയുടെ കമ്പക്കെട്ടിന് തിരികൊളുത്തി. ഡിവിഷൻ കൗൺസിലർ സീന ഗോകുലൻ, ചങ്ങമ്പുഴ പാർക്ക് സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി.പ്രകാശൻ, സെക്രട്ടറി രവികുമാർ എന്നിവരും ചിരിയോഗ ക്ലബ്ബ് ഭാരവാഹികൾ, ഷാലോൺ ക്ലബ്ബ്, ചങ്ങമ്പുഴ പാർക്ക് റൈഡേഴ്സ് ക്ലബ്ബ്, നെഹ്രുസ്റ്റേഡിയം റൈഡേഴ്സ് ക്ലബ്ബ് തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികളും 300 ൽപ്പരം സന്തോഷ പ്രിയരും ചടങ്ങിൽ സംബന്ധിച്ചു. അവതാരകനൊപ്പം ചിരിച്ചും തമാശകൾ പറഞ്ഞും സദസും ആനന്ദത്തിൽ ആറാടി. റെക്കാഡ് ബുക്കിന്റെ ഭാഗത്തുനിന്ന് നിരീക്ഷകരായി ഡോ. ഷിബു പണ്ടാല, ഡോ. സ്മിത, ഡോ.ലൗലി സക്കറിയ എന്നിവർ പങ്കെടുത്തു.
ഇന്ത്യയിലെ അറിയപ്പെടുന്ന മെഡിക്കൽ ഡോക്ടർ കൂടിയായ ഡോ. മദൻ കഡാരിയയാണ് ചിരിയോഗയുടെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ ശിഷ്യനാണ് എറണാകുളം പുന്നയ്ക്കലിലെ സൂരജ് ഫാഷൻ ടെയ്‌ലർ ഉടമകൂടിയും ചിരിയോഗ പരിശീലകനുമായ സുനിൽ കുമാർ (50). ആശുപത്രികളിലും അനാഥാലയങ്ങളിലും വിദ്യാലയങ്ങളിലും ഉൾപ്പടെ ചിരിയുടെ സിദ്ധൗഷധവുമായി 100 കണക്കിന് പരിപാടികൾക്ക് സുനിൽകുമാർ നേതൃത്വം നൽകിയിട്ടുണ്ട്. മലപ്പുറം എടപ്പാൾ സ്വദേശിയായ സുനിൽ കുമാർ 1998ലാണ് കൊച്ചിയിൽ സ്ഥിരതാമസമാക്കിയത്. ഭാര്യ: പ്രീത (മിനി). മക്കൾ: സൂരജ്, സങ്കീർത്തന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |