തിരുവനന്തപുരം: സമാനകുറ്റകൃത്യം ചെയ്യരുത്, സാക്ഷികളെ ഭീഷണിപ്പെടുത്താൻ പാടില്ല, അന്വേഷണവുമായി പൂർണമായും സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് ആശാ കോശി പി.സി ജോർജിന് ജാമ്യം അനുവദിച്ചത്. ജോർജിനെ സ്വതന്ത്രനാക്കിയാൽ സമാന കുറ്റം വീണ്ടും ആവർത്തിക്കാനും മുൻ എം.എൽ.എ എന്ന സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനും സാദ്ധ്യതയുണ്ടെന്നുമുളള പൊലീസ് വാദം കോടതി തള്ളി.
പ്രതി കടുത്ത പ്രമേഹ രോഗിയാണെന്നും അറിയപ്പെടുന്ന പൊതുപ്രവർത്തകനാണെന്നും ഒളിച്ചോടുന്ന ആളല്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. പൊലീസ് ചുമത്തിയ പ്രധാന കുറ്റമായ 153എ യുടെ പ്രസക്തഭാഗം രണ്ടുമതക്കാർ തമ്മിലുള്ള ശത്രുത വർദ്ധിപ്പിക്കുക എന്നതാണ്. ഇത് പി.സിയുടെ കേസിൽ ഉണ്ടായിട്ടില്ല. മറ്റൊന്ന് 295എ ആണ്. ഒരാൾ ബോധപൂർവമോ അല്ലാതെയോ മറ്റൊരാളുടെ മതത്തെയോ മതവിശ്വാസത്തെയോ അപമാനിച്ച് മതസ്പർദ്ധ വളർത്താൻ പ്രേരിപ്പിക്കുക എന്നതാണ്. ആയുധമെടുത്ത് പോരാടാൻ നിർദ്ദേശിക്കുകയോ ആഹ്വാനം നൽകുകയോ ജോർജ് ചെയ്തിട്ടില്ല. ഹിന്ദുക്കൾ മാത്രമുള്ള അടച്ചിട്ട ഹാളിൽ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ച് സമൂഹത്തിൽ നടന്നു വരുന്ന ചില പ്രവണതകളെ കുറിച്ച് ഒരു മുന്നറിയിപ്പ് മാത്രമാണ് നൽകിയത്. അതുകൊണ്ട് ഈ രണ്ട് കുറ്റങ്ങളും പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ജോർജിന്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ വാദിച്ചു.
പ്രോസിക്യൂഷന്റെ
അഭാവത്തിലും തീരുമാനമെടുക്കാം
ജാമ്യാപേക്ഷ, പരിഗണിക്കുമ്പോൾ വധശിക്ഷയോ, ജീവപര്യന്തമോ ലഭിക്കാവുന്നതും ഏഴു വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്നതുമായ കേസുകളിൽ പ്രോസിക്യൂഷൻ നിർബന്ധമായും ഹാജരാവണം. ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിക്ക് തീരുമാനമെടുക്കാം. ജോർജിന്റെ കേസിൽ ഇന്നലെ പ്രോസിക്യൂഷൻ ഹാജരാകാത്തതിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |