പാലക്കാട്: വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് അമിത ടോൾ ഈടാക്കുന്നതിനെതിരെ ബസ് ഉടമകൾ നടത്തുന്ന സർവീസ് നിർത്തിവച്ചുള്ള സമരം മൂന്നിന് അവസാനിപ്പിക്കും. ഇന്നലെ വടക്കഞ്ചേരിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് അനുഭാവ പൂർണമായ തീരുമാനം ഉണ്ടാക്കാൻ കരാർ കമ്പനി തയ്യാറാവാത്തതിനെ തുടർന്ന് പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചു.
മൂന്നിന് സമരം അവസാനിപ്പിച്ച് നാല് മുതൽ ടോൾ പ്ലാസയിലൂടെ ടോൾ നൽകാതെ സർവീസ് നടത്തും. ബാരിയർ ഇടിച്ച് മാറ്റിയായിരിക്കും സർവീസ്. കരാർ കമ്പനി നിർബന്ധിച്ച് ടോൾ പിരിക്കാൻ തയ്യാറായാൽ ശക്തമായ പ്രതിഷേധം ഉയർത്താനും തീരുമാനമായി. ഇതിന് പ്രദേശത്തെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്നും ബസ് ഉടമ പ്രതിനിധികൾ പറഞ്ഞു.
സമരം അവസാനിപ്പിക്കുന്ന മൂന്നിന് ടോൾ പിരിക്കുന്ന കരാർ കമ്പനിയുടെ സി.ഇ.ഒയുടെ വസതിയിലേക്ക് മാർച്ച് നടത്തും. പ്രതിമാസം 10540 രൂപ ടോൾ നൽകാൻ ബസ് ഉടമകൾ തയ്യാറായിട്ടും അത് അംഗീകരിക്കാൻ കരാർ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. യോഗത്തിൽ പി.പി.സുമോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഉടമ പ്രതിനിധികളായ ജോസ് കുഴുപ്പിൽ, ടി.ഗോപിനാഥ്, ബിബിൻ ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |