പാലക്കാട്: റേഷൻ വിതരണത്തിലെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം, 14 ദിവസത്തോളം മുടങ്ങിയ ഏപ്രിലിലെ റേഷൻ മേയ് മാസത്തിൽ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ വി.കെ.ശശിധരൻ അറിയിച്ചു. പ്രാദേശിക ലോറി തൊഴിലാളികളുടെ സമരത്തെ തുടർന്നാണ് മൊത്തവിതരണ കേന്ദ്രങ്ങളിൽ നിന്നുള്ള ഭക്ഷ്യധാന്യ വിതരണം തടസപ്പെട്ടത്. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് സമരം ഒത്തുതീർപ്പായത്. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പുതുപ്പരിയാരത്ത് നിന്നും വിവിധ സിവിൽ സപ്ലൈസ് സംഭരണശാലകളിലേക്ക് അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും എത്തിച്ചു തുടങ്ങിയത്.
വിതരണം ആരംഭിച്ചെങ്കിലും ഇതുവരെ 60 ശതമാനം പേർ മാത്രമാണ് റേഷൻ കടകളിലൂടെ സാധനങ്ങൾ വാങ്ങിയിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് ഏപ്രിൽ മാസത്തെ റേഷൻ വിഹിതവും മേയ് മാസത്തിൽ നൽകാൻ തീരുമാനിച്ചത്. മേയ് മാസത്തെ റേഷൻ വിതരണം അവധി ദിവസങ്ങൾക്ക് ശേഷം മൂന്നിന് ആരംഭിക്കും. മൂന്നിന് തന്നെ രണ്ടു മാസങ്ങളിലെയും റേഷൻ വിഹിതം ഒരുമിച്ചു വാങ്ങാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
പുതുപ്പരിയാരം എഫ്.സി.ഐ ഗോഡൗണിൽ നിന്നാണ് ജില്ലയിലെ അഞ്ച് താലൂക്കുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എൻ.എഫ്.എസ്.എ ഗോഡൗണുകൾവഴി റേഷൻ കടകളിലെത്തിക്കുന്നത്. പട്ടാമ്പി താലൂക്കിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ തൃശൂർ വരുന്നത് എഫ്.സി.ഐ ഗോഡൗണിൽ നിന്നായതുകൊണ്ട് മുടക്കംകൂടാതെ വിതരണം നടന്നിരുന്നു. പ്രതിദിനം 80 ലോഡാണ് എഫ്.സി.ഐ ഗോഡൗണിൽ നിന്നും ജില്ലയിലെ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് എത്തിക്കുന്നത്. ഏപ്രിൽ മാസത്തെ 640 ലോഡ് ഭക്ഷ്യധാന്യമാണ് നിലവിൽ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിച്ചിരിക്കുന്നത്.
ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ
ചില റേഷൻ കടകളിൽ മാത്രം മുൻഗണനയില്ലാത്ത ഗോതമ്പ് സ്റ്റോക്ക് നീക്കിയിരിപ്പുണ്ട്. ഈ റേഷൻ കടകളിലെ നീക്കിയിരിപ്പിനനുസരിച്ച് എൻ.പി.എൻ.എസ് (വെള്ള), എൻ.പി.എസ് (നീല) റേഷൻ കാർഡുകൾക്ക് രണ്ടുകിലോ ഗോതമ്പ് വീതം കിലോയ്ക്ക് 8.70 രൂപ നിരക്കിൽ മേയ് മാസം ലഭിക്കും. കഴിഞ്ഞദിവസം മുതൽ റേഷൻ കടകളിലും ആവശ്യത്തിന് സ്റ്റോക്ക് എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
സമയം ദീർഘിപ്പിച്ചതിൽ അപാകതയെന്ന്
ഏപ്രിൽ മാസത്തെ റേഷൻ വിതരണത്തിന് സമയം നീട്ടി നൽകിയ നടപടിയിൽ അപാകതകളേറെ ഉണ്ടെന്ന് കെ.എസ്.ആർ.ആർ.ഡി.എ. ഏപ്രിൽ മാസത്തെ റേഷൻ ഒട്ടും വാങ്ങാത്തവർക്ക് മാത്രം മെയ് മാസത്തെ റേഷൻ വിഹിതത്തോടൊപ്പം ഏപ്രിൽ റേഷനും നൽകാനാണ് ഉത്തരവ്. അത് പ്രകാരമായിരിക്കും ഈപോസ് മെഷീനിൽ ക്രമീകരണം വരിക.
ഈ ഉത്തരവ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കും. റേഷൻ കടയിൽ സ്റ്റോക്ക് ഇല്ലാത്തതിന്റെ പേരിൽ പകുതിയോ, കുറച്ചോ റേഷൻ വാങ്ങിച്ചവർക്ക് ബാക്കി റേഷൻ നൽകില്ല എന്നുപറയുന്നത് ന്യായീകരിക്കാൻ ആവില്ലെന്ന് അസോസിയേഷൻ ഭാരവാഹികളായ വി.അജിത്കുമാറും, ശിവദാസ് വേലിക്കാടും പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |