ന്യൂഡൽഹി: കൊവിഡ് മൂലമുണ്ടാകുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ഒരു പതിറ്റാണ്ടിലേറെ സമയമെടുക്കുമെന്ന പഠനവുമായി ആർ.ബി.ഐ. കൊവിഡുകാലത്ത് സമ്പദ്‍വ്യവസ്ഥയിൽ 52 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.
തുടർച്ചയായി കൊവിഡ് തരംഗങ്ങളുണ്ടാകുന്നത് സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചുവരവിനെ ബാധിക്കുന്നുണ്ടെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ സമ്പദ്‍വ്യവസ്ഥയിൽ കൊവിഡ് മൂലം വലിയ തിരിച്ചടിയുണ്ടായിരുന്നു. ഈ തിരിച്ചടിയിൽ നിന്ന് സമ്പദ്‍വ്യവസ്ഥ തിരികെ വരുന്നതിനിടെയാണ് 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ കൊവിഡ് രണ്ടാം തരംഗമുണ്ടായത്. ഇത് സമ്പദ്‍വ്യവസ്ഥയിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.
നേരത്തെ ഇന്ത്യയുടെ വളർച്ച നിരക്ക് ഈ സാമ്പത്തിക വർഷത്തിലും കുറയുമെന്ന പ്രവചനങ്ങൾ പുറത്ത് വന്നിരുന്നു. ആർ.ബി.ഐ തന്നെ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചാനിരക്ക് സംബന്ധിച്ച പ്രവചനത്തിൽ മാറ്റം വരുത്തിയിരുന്നു. 7.8 ശതമാനത്തിൽ നിന്നും 7.2 ശതമാനമായാണ് വളർച്ചാനിരക്ക് കുറച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |