പത്തനംതിട്ട : ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സുലഭമാകുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ക്യാരി ബാഗ് രൂപത്തിൽ പ്ളാസ്റ്റിക്ക് കൂടുതലായി ജനങ്ങളിലേക്ക് എത്തുന്നത്. 2020 ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം പ്രാവർത്തികമായെങ്കിലും ഇപ്പോഴും ഉപയോഗത്തിൽ കുറവൊന്നുമില്ല. ബ്രാൻഡഡ് പ്ലാസ്റ്റിക്കിനെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉൽപാദകരോ വിതരണക്കാരോ തദ്ദേശ സ്ഥാപനങ്ങൾ വഴി പ്ലാസ്റ്റിക്ക് നീക്കം ചെയ്ത് സംസ്‌കരിക്കണം.
കംമ്പോസ്റ്റബിൾ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നേടണം. ഉൽപ്പന്നം ഡ്രൈ ക്ലോറോമീഥെയ്‌നിൽ ലയിക്കുന്നതായിരിക്കണം. സാധനങ്ങൾ വാങ്ങി നൽകുന്നതിനടക്കം പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കരുതെന്നാണ് നിയമം എങ്കിലും ജില്ലയിലെ ഭൂരിഭാഗം സ്ഥലത്തും നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്നു.
ഗ്രാമപഞ്ചായത്തുകളിൽ ഹരിത കർമ്മസേനാംഗങ്ങൾ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് പുനരുപയോഗിക്കുന്ന പദ്ധതി നിലവിലുണ്ടെങ്കിലും പലയിടങ്ങളിലും പ്ലാസ്റ്റിക്കുകൾ ആരും നൽകാറില്ല. ശേഖരിക്കാനുള്ള കൂലി കൃത്യമായി സേനാംഗങ്ങൾ വാങ്ങുകയും ചെയ്യും.
ഓരോമാസവും ശേഖരിച്ച പ്ലാസ്റ്റിക്കുകൾ അഴുക്കെല്ലാം കളഞ്ഞ് സൂക്ഷിക്കണം. തുടർന്ന് ഹരിത കർമ്മസേനാ ജീവനക്കാരെ അറിയിക്കുന്നതനുസരിച്ച് ശേഖരിക്കും.
വീടുകളിൽ നിന്ന് അറുപത് രൂപ വരെ യൂസർ ഫീ വാങ്ങാം. ചിലപഞ്ചായത്തുകൾ മുപ്പതുരൂപയാണ് വാങ്ങുന്നത്. സ്ഥാപനങ്ങളിൽ നിന്ന് പഞ്ചായത്ത് നിശ്ചയിക്കുന്ന തുക ഈടാക്കാം. പിഴയടക്കം നിലവിലുണ്ടെങ്കിലും ജില്ലയിൽ യഥേഷ്ടം പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർദ്ധിക്കുകയാണ്. പരിശോധനകൾ ഇല്ലാത്തതും സൗകര്യപ്രദമായ മാർഗം എന്ന നിലയിൽ ജനങ്ങൾ ബഹിഷ്കരിക്കാത്തതുമാണ് പ്ളാസ്റ്റിക്ക് വീണ്ടും നമുടെ ജീവതത്തിന്റെ ഭാഗമാകാൻ കാരണം.
ആദ്യഘട്ടം നിയമ ലംഘനത്തിന് പിടിച്ചാൽ 10,000 രൂപയും രണ്ടാംവട്ടം 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരുന്നു പിഴ.
നിരോധിച്ചവ
പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ , കുടിവെള്ള കുപ്പികൾ, കപ്പുകൾ, പ്ലേറ്റുകൾ, പ്ലാസ്റ്റിക് ആവരണമുള്ളബാഗുകൾ, ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ, പി.വി.സി ഫ്‌ളെക്‌സ് ഉൽപ്പന്നങ്ങൾ.
പകരം ഉപയോഗിക്കേണ്ടവ
തുണി, ഗ്ലാസ്, സെറാമിക് സ്റ്റീൽ കപ്പുകൾ, പാത്രങ്ങൾ, പേപ്പർ ബാഗുകൾ, പി.എൽ.എ കോട്ടിംഗ് ഉള്ള പേപ്പർ കപ്പുകൾ, കംമ്പോസ്റ്റബിൾ ബാഗുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |