ന്യൂഡൽഹി:യൂറോപ്പ് നിരവധി വെല്ലുവിളികൾ നേരിടുമ്പോഴാണ് തന്റെ സന്ദർശനമെന്നും പരസ്പര സഹകരണം ശക്തിപ്പെടുത്തി എല്ലായിടത്തും സമാധാനവും സമൃദ്ധിയും ഉറപ്പുവരുത്താനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെർലിൻ, കോപ്പൻഹേഗൻ, പാരീസ് സന്ദർശനത്തിന് മുന്നോടിയായി നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണമനുസരിച്ച് ബെർലിൻ സന്ദർശിക്കുന്ന മോദി ജർമ്മനിയുമായി രണ്ട് വർഷം കൂടുമ്പോൾ ഇന്ത്യ നടത്തുന്ന ആറാമത്തെ ഇന്ത്യ - ജർമ്മൻ ഇന്റർ ഗവൺമെന്റൽ കൺസൽട്ടേഷനിൽ ആഗോള സാഹചര്യങ്ങളെ കുറിച്ചുള്ള തന്ത്രപരമായ കാഴ്ചപ്പാടുകൾ ചാൻസലർ ഷോൾസുമായി ചർച്ച ചെയ്യും. ഇന്ത്യയും ജർമ്മനിയുമായി ദീർഘകാല വാണിജ്യ ബന്ധങ്ങളുണ്ട്. ഇരു രാജ്യങ്ങളുടെയും വ്യവസായ മേഖലകളുടെ സഹകരണം ഊർജ്ജിതമാക്കാൻ ഷോൾസുമായി ഒരു വ്യാവസായിക വട്ടമേശ സമ്മേളനവും മോദി നടത്തും. ജർമ്മൻ സന്ദർശനത്തിനിടയിൽ അവിടെയുള്ള ഇന്ത്യൻ വംശജരെ പ്രധാനമന്ത്രി കാണും.തുടർന്ന് ബെർലിനിൽ നിന്ന് ഡന്മാർക്കിലെ കോപ്പൻഹേഗനിലെത്തും.അവിടെവച്ച് ഡന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനുമായി കൂടിക്കാഴ്ച് നടത്തും. ഇവിടെയും ഇന്ത്യൻ സമൂഹവുമായി സംവദിക്കും. തുടർന്ന് ഡന്മാർക്ക്, ഐസ് ലാൻഡ്, ഫിൻലാൻഡ്, സ്വീഡൻ, നോർവ്വെ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരോടൊപ്പം രണ്ടാം ഇന്ത്യ - നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കും. സുസ്ഥിരത, പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ പ്രധാന പങ്കാളികളാണ് നോർഡിക് രാജ്യങ്ങൾ. ഈ രാജ്യങ്ങളുമായുള്ള ചർച്ച ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിൽ ചർച്ച നടത്തും. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പത്ത് ദിവസത്തിനുള്ളിലെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വീണ്ടും ഊട്ടിയുറപ്പിക്കുമെന്നുംൈ പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |