ദീർഘനാളത്തെ ഡൽഹിവാസം കഴിഞ്ഞ് ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് എ.കെ. ആന്റണി കേരളത്തിൽ തിരിച്ചെത്തി. 2004 ആഗസ്റ്റ് അവസാനം മുഖ്യമന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം 2005 മേയ് മാസത്തിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2006 ൽ കേന്ദ്ര പ്രതിരോധമന്ത്രിയായി. എട്ടുവർഷത്തോളം അത്യുന്നതമായ ആ പദവിയിൽ വിരാജിച്ചു. 2014 ൽ യു.പി.എ സർക്കാരിന്റെ കാലാവധി അവസാനിച്ചപ്പോഴും രാജ്യസഭാംഗമായി തുടർന്നു. പിന്നീട് ഒരുതവണ കൂടി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ അതും അവസാനിച്ചു. ഇനി ഡൽഹിയിൽ ഒന്നും ചെയ്യാനില്ലെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ട് പെട്ടിയും കിടക്കയുമെടുത്തു നാട്ടിലേക്ക് മടങ്ങുകയാണ്.
അറക്കപ്പറമ്പിൽ കുര്യൻ ആന്റണി അങ്ങനെ വെറുമൊരു കോൺഗ്രസ് നേതാവല്ല. ആദർശ കേരളത്തിന്റെ ആദർശ സൂര്യൻ എന്നു കേൾവി കേട്ടയാളാണ്. ചേർത്തല സർക്കാർ സ്കൂളിൽ പഠിക്കുന്ന കാലത്ത് നീലക്കൊടി പിടിച്ച് കെ.എസ്. യു വിൽ ചേർന്നു. പിന്നീട് വിദ്യാർത്ഥി രാഷ്ട്രീയത്തിലും യുവജന രാഷ്ട്രീയത്തിലും പല പടവുകളും താണ്ടി. 1969 ൽ കോൺഗ്രസ് പിളർന്നപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. 1970 ൽ ജന്മനാടായ ചേർത്തലയിൽ നിന്ന് നിയമസഭാംഗമായി. 1973 മാർച്ചിൽ കെ.കെ. വിശ്വനാഥൻ ഗുജറാത്ത് ഗവർണറായി പോയപ്പോൾ ആന്റണി കെ.പി.സി.സി പ്രസിഡന്റായി. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അദ്ധ്യക്ഷൻ. ചെറുപ്പക്കാരുടെ വലിയൊരു നിരയെ ആകർഷിക്കാനും തനിക്കൊപ്പം ഉറപ്പിച്ചു നിറുത്താനും ആന്റണിക്ക് സാധിച്ചു. അവരൊക്കെ ആദർശ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറാനും അധികനാൾ വേണ്ടി വന്നില്ല. ആന്റണിയും സംഘവും പാർട്ടിക്കകത്ത് തിരുത്തൽ ശക്തികളായി വർത്തിച്ചു. ഭരണനേതൃത്വത്തെ സ്ഥാനത്തും അസ്ഥാനത്തും വിമർശിച്ചു. മാദ്ധ്യമങ്ങളുടെ വലിയ പരിലാളനയും അവർക്ക് ലഭിച്ചു.
1976 നവംബറിൽ എ.ഐ.സി.സിയുടെ ഗുവാഹട്ടി സമ്മേളനത്തിൽ ആന്റണി നടത്തിയ പ്രസംഗം പ്രധാനമന്ത്രിയെപ്പോലും ഞെട്ടിച്ചു. 'അടിയന്തരാവസ്ഥയുടെ മറവിൽ ഒരുവിഭാഗം നേതാക്കളും ഉദ്യോഗസ്ഥരും അധികാര ദുർവിനിയോഗം നടത്തുന്നത് കോൺഗ്രസിനെ ദുർബലമാക്കും. പൊതുതിരഞ്ഞെടുപ്പ് മാറ്റിവച്ചതിനോടു യോജിപ്പില്ല. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും വിഭാവനം ചെയ്ത മഹത്തായ ജനാധിപത്യ പാരമ്പര്യത്തിൽ നിന്ന് പാർട്ടി വ്യതിചലിക്കരുത്." അധികം വൈകാതെ ഇന്ദിരാഗാന്ധി ലോക്സഭ പിരിച്ചുവിടുകയും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. ആ തിരഞ്ഞെടുപ്പിൽ ഇന്ദിരയ്ക്കും പാർട്ടിക്കും അടിതെറ്റി. ആദ്യമായി കോൺഗ്രസ് അധികാരത്തിനു പുറത്തായി. റായ് ബറേലിയിൽ ഇന്ദിരയും അമേഠിയിൽ സഞ്ജയും തോറ്റു. അതോടെ ആന്റണിയുടെ താരമൂല്യം ഉയർന്നു. പാർട്ടിയിൽ ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടതിന്റെയും കുടുംബവാഴ്ച അവസാനിപ്പിക്കേണ്ടതിന്റെയും പ്രസക്തിയെക്കുറിച്ച് നേതാക്കൾ വാചാലരായി.ആദർശ രാഷ്ട്രീയത്തിന് മാറ്റു കൂടി. 1977 ഏപ്രിൽ മാസത്തിൽ രാജൻ കേസിനെത്തുടർന്ന് കെ. കരുണാകരൻ രാജിവയ്ക്കേണ്ടി വന്നപ്പോൾ ആന്റണി കേരള മുഖ്യമന്ത്രിയായി. അദ്ദേഹം ആഗ്രഹിച്ചതല്ല ഭരണാധികാരം; കേന്ദ്ര നിരീക്ഷകനായി വന്ന സി. സുബ്രഹ്മണ്യം അടിച്ചേൽപിച്ചതായിരുന്നു. സി.എച്ച്. മുഹമ്മദ് കോയ, കെ.എം. മാണി, പി.കെ. വാസുദേവൻ നായർ, ബേബി ജോൺ എന്നിങ്ങനെ പ്രഗത്ഭരായ സഹപ്രവർത്തകർക്കിടയിൽ ആന്റണി വല്ലാതെ ഞെരുങ്ങി. ഒന്നര വർഷത്തിനകം അദ്ദേഹം ഒരു കാരണം കണ്ടെത്തി മുഖ്യമന്ത്രിപദം രാജിവച്ചു. ആരാധകർ അതും ആദർശത്തിന്റ പറ്റുപുസ്തകത്തിൽ എഴുതിച്ചേർത്തു. അതിനകം കോൺഗ്രസ് അഖിലേന്ത്യാ തലത്തിൽ പിളർന്നു കഴിഞ്ഞിരുന്നു. ആന്റണിയും കൂട്ടരും ഇന്ദിരാവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചു. സ്വേച്ഛാധിപത്യത്തെയും കുടുംബവാഴ്ചയെയും അതിനിശിതമായി വിമർശിച്ചു. സ്വാഭാവികമായും അവർ ഇടതുപാളയത്തിൽ എത്തിച്ചേർന്നു. 1980 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം, സി.പി.ഐ , ആർ.എസ്.പി പാർട്ടികൾക്കൊപ്പം ആന്റണി ഗ്രൂപ്പുകാരും അധികാരം പങ്കുവച്ചു. എന്നാൽ മാർക്സിസ്റ്റ് ബാന്ധവം അധികനാൾ നിലനിന്നില്ല. 1981 ഒക്ടോബറിൽ ആന്റണിയും കൂട്ടരും ഇടതുമുന്നണി വിട്ടു. ഇന്ദിരാപാളയത്തിൽ അഭയം തേടി. ലയനത്തെത്തുടർന്ന് കെ.പി.സി.സി അദ്ധ്യക്ഷനല്ലാതായിത്തീർന്ന ആന്റണി രാജ്യസഭാംഗമായി. എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായി.
മനസാ വാചാ കർമ്മണ യാതൊരു അഴിമതിയും നടത്താത്ത ഒരു കോൺഗ്രസ് നേതാവെന്ന ഖ്യാതി ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹത്തിനുണ്ടായി. ഇന്ദിരാ ഗാന്ധിയുടെ കാലശേഷം രാജീവ് ഗാന്ധി അധികാരമേറ്റപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കരുണാകരനെക്കാൾ മതിപ്പ് ആന്റണിക്കായി. പ്രധാനകാര്യങ്ങളിലൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായം തേടുക പതിവായി. സംസ്ഥാന രാഷ്ട്രീയത്തിൽ കരുണാകരനും ആന്റണിയും നയിക്കുന്ന അതിശക്തമായ രണ്ടു ഗ്രൂപ്പുകളുണ്ടായിരുന്നു. മൂപ്പിളമ തർക്കം നിലനിൽക്കുമ്പോഴും അവർ പരമാവധി സഹകരിച്ചു പ്രവർത്തിക്കാൻ ശ്രദ്ധിച്ചു. പാർട്ടിയെ ദുർബലമാക്കുന്ന ഒരു നടപടിയും ആന്റണിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായില്ല. ആദർശധീരന് അർഹമായ പരിഗണന നൽകാൻ ലീഡറും മടിച്ചില്ല. 1991 ൽ പി.വി. നരസിംഹറാവു കോൺഗ്രസ് അദ്ധ്യക്ഷനും തുടർന്ന് പ്രധാനമന്ത്രിയുമായപ്പോൾ കരുണാകരൻ കിംഗ് മേക്കറായി. ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. അതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ സന്തുലിതാവസ്ഥ തകർക്കാനും ലീഡർ ഉദ്യമിച്ചു. കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പു നടത്തി ആന്റണിയെ കെ.പി.സി.സി പ്രസിഡന്റ് പദത്തിൽ നിന്ന് പുറത്താക്കി. പക്ഷേ ആ പരാജയം ക്ഷണികമായിരുന്നു. വർക്കിംഗ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആന്റണി മിന്നുന്ന വിജയം നേടി. സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും തന്റെ പ്രസക്തി നിലനിറുത്തി. 1993 ൽ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആന്റണി കേന്ദ്രത്തിൽ സിവിൽ സപ്ളൈസ് മന്ത്രിയായി. അതേസമയം കൈവിട്ട കളി കളിച്ച കരുണാകരന് വലിയവില കൊടുക്കേണ്ടി വന്നു. 1994 ആകുമ്പോഴേക്കും നേതൃമാറ്റത്തിനു വേണ്ടി മുറവിളി ഉയർന്നു. അടുത്ത വർഷം മാർച്ചിൽ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. അതിനകം കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് വീണ്ടും ആദർശശുദ്ധി തെളിയിച്ച ആന്റണി കരുണാകരനു പകരം കേരളത്തിൽ മുഖ്യമന്ത്രിയായി. ചൂതുകളിയിൽ തോറ്റ കരുണാകരൻ കേന്ദ്രമന്ത്രിയായി വടക്കോട്ടു വിമാനവും കയറി. 1996 ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചാരായ നിരോധനം നടപ്പാക്കിയെങ്കിലും അതു വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല. കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടി നേരിട്ടു. ആന്റണി പ്രതിപക്ഷ നേതൃസ്ഥാനം കൊണ്ടു തൃപ്തനായി. 2001 ൽ യു.ഡി.എഫ് ചരിത്ര വിജയം നേടി. ആന്റണി വീണ്ടും മുഖ്യമന്ത്രിയായി. പക്ഷേ ആ മന്ത്രിസഭ കാലാവധി പൂർത്തിയാക്കിയില്ല. പാർട്ടിക്കകത്ത്
വലിയ അസ്വാരസ്യങ്ങൾ ഉടലെടുത്തു. കെ. കരുണാകരൻ മുന്നിൽ നിന്നും ചില മുൻകാല സഹപ്രവർത്തകർ പിന്നിൽ നിന്നും കുത്തി. 2004 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്യമെമ്പാടും കോൺഗ്രസ് വെന്നിക്കൊടി പാറിച്ചപ്പോൾ കേരളത്തിൽ കാത്തിരുന്നത് ദയനീയ പരാജയമായിരുന്നു. അതേത്തുടർന്ന് ആന്റണി രാജിവച്ചു. എന്നാൽ അധികം വൈകാതെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്രത്തിൽ പ്രതിരോധമന്ത്രിയാവുകയും ചെയ്തു.
സി. അച്യുതമേനോനെപ്പോലെ പ്രഗത്ഭനായ ഒരു ഭരണാധികാരിയായിരുന്നില്ല ആന്റണി. കരുണാകരനെപ്പോലെ ഒരു തന്ത്രശാലിയുമായിരുന്നില്ല. ഉമ്മൻചാണ്ടിയോളം ജനകീയനുമല്ല. അദ്ദേഹം ഒരിക്കലും ഒരു മികച്ച വാഗ്മിയായിരുന്നില്ല. കഴിവുറ്റ സംഘാടകനുമല്ല. പാർട്ടിക്കാരെയോ നാട്ടുകാരെയോ ആവേശം കൊള്ളിക്കത്തക്കതായ ഒരു കഴിവും ആന്റണിക്കുണ്ടായിട്ടില്ല. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ചാരായ നിരോധനവും സ്വാശ്രയ സ്ഥാപനങ്ങൾക്ക് വാരിക്കോരി അനുമതി നൽകിയതു പോലുള്ള പരമാബദ്ധങ്ങളായ തീരുമാനങ്ങളും ഉണ്ടായത്. മാറാട് കൂട്ടക്കൊലയും മുത്തങ്ങയിലെ വെടിവയ്പും തീരാകളങ്കമായി മാറി. ലീവ് സറണ്ടർ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് സർക്കാരുദ്യോഗസ്ഥരെ സമരത്തിലേക്ക് തള്ളിവിട്ടതും ആന്റണിക്കു പറ്റിയ പിഴവായിരുന്നു. സ്വന്തം നിലയ്ക്ക് ആന്റണി പരിശുദ്ധനാണെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് അഴിമതിക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. മികച്ച മുഖ്യമന്ത്രി അല്ലാതിരുന്നതുപോലെ പ്രഗത്ഭനായ പ്രതിപക്ഷ നേതാവുമായിരുന്നില്ല ആന്റണി. അദ്ദേഹം പ്രതിപക്ഷ നേതൃത്വം കൈയാളിയ 1996 -2001 കാലയളവിൽ ഒരു അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പോലും മറന്നുപോയി. ഇതൊക്കെയാണെങ്കിലും ആന്റണി ആന്റണിയാണ്. മറ്റാർക്കുമില്ലാത്ത ആദർശത്തിന്റെ പരിവേഷവും തലയ്ക്കു ചുറ്റും പ്രഭാവലയവും അദ്ദേഹത്തിനുണ്ട്. യാതൊരു പ്രലോഭനങ്ങൾക്കും അടിപ്പെടാത്ത നേതാവ്, കാലണയുടെ അഴിമതി പോലും നടത്താത്തയാൾ, അധികാര രാഷ്ട്രീയത്തിന് ദുഷിപ്പിക്കാൻ പറ്റാത്ത വ്യക്തിത്വം എന്നൊക്കെയുള്ള പരിവേഷം ആന്റണിക്കുണ്ട്. നാളിതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരാളും ഒരാരോപണവും ഉന്നയിച്ചിട്ടില്ല. ഇനി ഉന്നയിച്ചാൽ തന്നെയും അതാരും വിശ്വസിക്കുകയുമില്ല. അങ്ങനെ ഒരു നേതാവേ കോൺഗ്രസിൽ ഉണ്ടായിട്ടുള്ളൂ. അത് ആന്റണിയാണ്; ആന്റണി മാത്രം.
കേന്ദ്രമന്ത്രിസഭയിലും അഴിമതിക്ക് അപാര സാദ്ധ്യതയുള്ള വകുപ്പാണ് രാജ്യരക്ഷ. ആന്റണിയുടെ മുൻഗാമികൾ പലരും അവിഹിതമായി കോടികൾ സമ്പാദിച്ചവരാണ്. എട്ടുകൊല്ലം പ്രതിരോധമന്ത്രിയായിരുന്നിട്ടും അദ്ദേഹം എട്ടണ പോലും സമ്പാദിച്ചില്ല. അതുകൊണ്ടുതന്നെ ഈ ജീവിത സായന്തനത്തിൽ സി.ബി.ഐ ക്കാരെയും എൻഫോഴ്സ്മെന്റുകാരെയും ഭയപ്പെടാതെ കഴിയാം. ചിദംബരത്തിന്റെ വീട്ടിലെന്നപോലെ ആരും മതിലു ചാടിയെത്തി അറസ്റ്റ് ചെയ്യുകയില്ല. ഒരു കോടതിയിലും മുൻകൂർ ജാമ്യാപേക്ഷയുമായി പോകേണ്ടി വരികയുമില്ല. സൽപേരും മനസമാധാനവുമാണ് ആന്റണിയുടെ സമ്പാദ്യം. ആഗ്രഹിക്കാവുന്നതിലധികം അവസരങ്ങൾ ലഭിച്ചയാളാണ് ആന്റണി. അദ്ദേഹത്തിനു ലഭിക്കാതെ പോയ ഏകപദവി രാഷ്ട്രപതിയുടേതാണ്. 81 -ാം വയസിൽ ആന്റണി സംതൃപ്തനാണ്. പാർട്ടിക്കും രാജ്യത്തിനും വേണ്ടി അദ്ദേഹത്തെക്കൊണ്ടു ചെയ്യാൻ കഴിയുന്നത്ര കാര്യങ്ങൾ, അത്ര വലുതൊന്നുമല്ലെങ്കിലും ചെയ്തുതീർത്ത കൃതാർത്ഥതയുണ്ട്. ഡൽഹിയിലെ കൊടുംചൂടും തണുപ്പും സഹിച്ച് ഇനി കഴിയുന്നതിൽ അർത്ഥമില്ല. അതുകൊണ്ടു തിരുവനന്തപുരത്തിന്റെ സ്വച്ഛതയിലേക്ക്, സമാധാനത്തിലേക്ക് തിരിച്ചുവരുന്നു. സ്വാഗതം, സുസ്വാഗതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |