മരിച്ചത് പ്ലസ് വൺ വിദ്യാർത്ഥി ദേവനന്ദ രണ്ടുപേർ കസ്റ്റഡിയിൽ
കാസർകോട്: ചെറുവത്തൂർ ബസ് സ്റ്റാന്റിലെ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച പെൺകുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇവിടെ നിന്ന് ഷവർമ്മ കഴിച്ച് അവശനിലയിലായ 31 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കരിവെള്ളൂർ പെരളം പഞ്ചായത്തിലെ മുണ്ടചീറ്റ സ്വദേശി പരേതനായ നാരായണൻ-ഇ.വി പ്രസന്ന ദമ്പതികളുടെ ഏക മകൾ ദേവനന്ദയാണ് (16) മരിച്ചത്. ഛർദ്ദിയും പനിയും വയറിളക്കവും ബാധിച്ചതിൽ ഒരു വിദ്യാർത്ഥി ഒഴികെ മറ്റുള്ളവരുടെ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ചെറുവത്തൂർ ബസ് സ്റ്റാൻഡിലെ ഐഡിയൽ കൂൾബാറിൽ നിന്നും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഷവർമ്മ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ശനിയാഴ്ചയാണ് ദേവനന്ദ ഷവർമ്മ കഴിച്ചത്. പനിയും വയറിളക്കവും ബാധിച്ച് ചെറുവത്തൂർ വി.വി സ്മാരക ആശുപത്രിയിൽ ചികിത്സ തേടിയ ദേവനന്ദയെ നില ഗുരുതരമായതിനാൽ ഇന്നലെ രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയെത്തി മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിച്ചു. കരിവെള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പൂർത്തിയാക്കിയ ദേവനന്ദ പ്ലസ് വൺ ട്യൂഷന് ചേരാൻ ചെറുവത്തൂരിലെ പാരലൽ കോളേജിലെത്തിയതായിരുന്നു. കൂട്ടുകാർക്കൊപ്പമാണ് കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണകാരണമായ വിഷാംശം എന്താണെന്ന് വ്യക്തമാകൂ.
സംഭവത്തെ തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നാട്ടുകാർ കൂൾബാറിനു മുന്നിലെത്തി പ്രതിഷേധിച്ചു. കടയുടെ ഗ്ലാസുകൾ എറിഞ്ഞുതകർത്തു. പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചു.
കൂൾബാർ
അടച്ചുപൂട്ടി
പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ആരോഗ്യവകുപ്പ് അധികൃതരും പൊലീസും ഭക്ഷ്യസുരക്ഷ അധികൃതരും സ്ഥലത്തെത്തി അടച്ചുപൂട്ടി. ചന്തേര ഇൻസ്‌പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സ്ഥാപനം നടത്തുന്ന നവാസിനെയും ഷവർമ്മ ഉണ്ടാക്കിയ നേപ്പാളി സ്വദേശിയെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. വിഷബാധയേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാമെഡിക്കൽ ഓഫീസറോട് നിർദ്ദേശിച്ചു. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |