കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന നിയമമന്ത്രിയുടെ വാദം തള്ളി സിനിമാ മേഖലയിലെ വനിതാ സംഘടനയായ വിമൺ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി). റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടില്ലെന്നും, സിനിമാ സംഘടനകളിൽ നിന്ന് നീതി കിട്ടിയിട്ടില്ലെന്നും ഡബ്ല്യൂസിസി അംഗം ദീദി ദാമോദരൻ പ്രതികരിച്ചു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പി രാജീവ്. റിപ്പോർട്ടിലെ ശുപാർശ നടപ്പിലാക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി.
ഡബ്ല്യൂസിസി അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെ ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പഴയ ഫയലുകൾ നോക്കിയാൽ മാദ്ധ്യമങ്ങൾക്ക് അത് വ്യക്തമാകും. രഹസ്യ സ്വഭാവം സംരക്ഷിക്കുമെന്ന ഉറപ്പിലാണ് ആളുകൾ മൊഴി നൽകിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ചർച്ച ബുധനാഴ്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ രാവിലെ പതിനൊന്നിനാണ് ചർച്ച. അമ്മ, ഡബ്ല്യൂസിസി, മാക്ട,ഫെഫ്ക, ഫിലിം ചേംബർ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ എസ്എഫ്‌ഡിസി, ചലച്ചിത്ര അക്കാദമി പ്രതിധിനികളും ചർച്ചയിൽ പങ്കെടുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സംഘടനകളുടെ അഭിപ്രായം അറിഞ്ഞ ശേഷം നിയമ നിർമാണത്തിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം. സമഗ്ര നിയമ നിർമാണമാണ് പോംവഴിയെന്ന് മന്ത്രി സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |