കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി രാജീവ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി വിമൺ ഇൻ സിനിമ കളക്ടീവ്. കൂടിക്കാഴ്ചയിൽ സമർപ്പിച്ച കത്തിന്റെ പൂർണരൂപം പങ്കുവച്ചുകൊണ്ടാണ് സംഘടന പ്രതികരണം അറിയിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റിയുടെ നിർദേശങ്ങൾ മാത്രം ചർച്ച ചെയ്ത് ഒന്നിന് പുറകേ ഒന്നായി കമ്മിറ്റികൾക്ക് രൂപം നൽകിയിട്ട് കാര്യമില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് സംഘടന ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. കമ്മിറ്റിയുടെ റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര. നാലാം തീയതി സർക്കാർ ക്ഷണിച്ച മീറ്റിങ്ങിൽ ഏറെ പ്രതീക്ഷയോടെയാണ് പങ്കെടുക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിൽ (21-01-2022) സമർപ്പിച്ച കത്തിൻ്റെ പൂർണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഞങ്ങൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാതെ നീണ്ടു പോയപ്പോൾ ഞങ്ങൾ സാധ്യമായ എല്ലാ സർക്കാർ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു.
അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ ഗവൺമെൻറ് നിശ്ശബ്ദമായിരുന്നപ്പോൾ ഞങ്ങൾ അതിനെതിരെ തുടരെ ശബ്ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര. അതിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവിതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാത്രം ചർച്ച ചെയ്ത് കമ്മിറ്റികൾ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങൾ പറയുന്നത്.
ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവൺമെൻ്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടത് അതിപ്രധാനമാണ്.
നാലാം തീയതി ഗവൺമെൻറ് ക്ഷണിച്ച മീറ്റിങ്ങിൽ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |