ലക്നൗ: ഇന്ത്യയിലെ സ്ത്രീകൾ തങ്ങളുടെ ഭർത്താവിന് മേൽ കൂടുതൽ അവകാശം ആഗ്രഹിക്കുന്നവരാണെന്നും അവർക്ക് അയാളെ പങ്ക് വയ്ക്കുന്നത് സഹിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി.
ഭാര്യയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഒരാൾ തന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് രാഹുൽ ചതുർവേദിയുടെ ബഞ്ചിന്റേതാണ് നിരീക്ഷണം.
കേസിൽ പ്രതിയായ സുശീൽ കുമാർ ബന്ധം വേർപ്പെടുത്താതെ മറ്റൊരു വിവാഹം കഴിച്ചു. ഇതിൽ മനംനൊന്താണ് ഭാര്യ ആത്മഹത്യചെയ്തത്. ഇതിനെത്തുടർന്ന് പൊലീസ് ഇയാൾക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ നടപടിയെ വിചാരണക്കോടതി പിന്തുണച്ചതോടെ ഇത് ചോദ്യംചെയ്ത് സുശീൽ കുമാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ വിചാരണക്കോടതിയുടെ നടപടി ശരിവച്ചുകൊണ്ട് ഹൈക്കോടതി ഹർജി തള്ളുകയും ചെയ്തു.
തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നോ രഹസ്യമായി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുവെന്നോ കേൾക്കുന്നത് വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. അത്തരം സാഹചര്യത്തിൽ അവരിൽ നിന്ന് വിവേകപൂർണമായ ഒരു പ്രവർത്തിയും പ്രതീക്ഷിക്കരുത്. ഈ കേസിലും അതുതന്നെയാണ് സംഭവിച്ചതെന്നും ബഞ്ച് വ്യക്തമാക്കി.
മരിച്ച സ്ത്രീ ഭർത്താവ് സുശീൽ കുമാറിനും അദ്ദേഹത്തിന്റെ ആറ് കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അവർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിലാണ് പ്രതികൾ വിചാരണക്കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചത്. എന്നാൽ രണ്ട് കോടതികളും ഇവരുടെ ഹർജി തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |