യൂണിക് തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
തിരുവനന്തപുരം:ഭൂമി തട്ടിപ്പുകൾക്കും വിവരങ്ങൾ മറച്ചുവച്ചുള്ള തിരിമറികൾക്കും തടയിടാൻ സംസ്ഥാന റവന്യൂവകുപ്പ് ആവിഷ്കരിക്കുന്ന യൂണിക് തണ്ടപ്പേർ (ഒരാൾക്ക് ഒറ്റ തണ്ടപ്പേർ) ഈ മാസം 16 ന് നിലവിൽ വരും. കൽപ്പറ്റയിൽ മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം നിർവഹിക്കും.
ഒരാൾക്ക് സംസ്ഥാനത്ത് എവിടയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാവും. റവന്യൂവകുപ്പ് സേവനങ്ങൾ ലഭ്യമാക്കുന്ന റെലിസ് (ReLIS) പോർട്ടലുമായി വസ്തു ഉടമയുടെ മൊബൈൽ നമ്പരും ആധാറും ലിങ്ക് ചെയ്യും. അതോടെ ലഭിക്കുന്ന 12 അക്ക തണ്ടപ്പേരാവും പിന്നീട് ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളുടെയും അടിസ്ഥാനം. ഉദ്ഘാടനത്തോടെ പോർട്ടലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ലഭ്യമാവും.
യൂണിക് തണ്ടപ്പേർ വരുമ്പോൾ
ബിനാമി ഭൂമി സമ്പാദനം നടക്കില്ല.
വസ്തു വിവരം മറച്ചുവച്ച് ആനുകൂല്യങ്ങൾ നേടാനാവില്ല.
സംസ്ഥാനത്തെ തണ്ടപ്പേരുകളുടെ എണ്ണം കുറയും
ഭൂമിയുടെ വിവരങ്ങൾ ഡിജിലോക്കറിൽ സൂക്ഷിക്കാം.
സംസ്ഥാനത്ത് എവിടെയും വസ്തുവിന്റെ കരം ഒടുക്കാം.
പരിധിയിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കാനാവില്ല.
തണ്ടപ്പേർ
ഒരു വില്ലേജ് ഓഫീസിന്റെ പരിധിയിൽ പോക്കുവരവ് ചെയ്യുന്ന ആധാരങ്ങൾക്ക് ഒന്നു മുതലുള്ള നമ്പരാണ് നൽകുന്നത്. ഈ നമ്പരാണ് 'തണ്ടപ്പേർ'. ഇത് രേഖപ്പെടുത്തുന്ന ബുക്ക് 'തണ്ടപ്പേർ രജിസ്റ്റർ'. ഒരു വില്ലേജിൽ രണ്ടോ അതിലധികമോ ബ്ളോക്കുകളായി തിരിച്ചാവും സർവേ നമ്പരുകളും മറ്റും രേഖപ്പെടുത്തുക. ഓരോ ബ്ളോക്കിലും ഒന്നു മുതലുള്ള നമ്പരിലാവും തണ്ടപ്പേർ. ഒരു വില്ലേജിലെ രണ്ട് ബ്ളോക്കുകളിലും സ്ഥലമുള്ള വ്യക്തിക്ക് ഒന്നിലധികം തണ്ടപ്പേർ ഉണ്ടാവും. യൂണിക് തണ്ടപ്പേർ വരുമ്പോൾ റെലിസ് പോർട്ടൽ രൂപപ്പെടുത്തുന്ന 12 അക്ക നമ്പരാവും തണ്ടപ്പേർ. ഒരു വ്യക്തി എവിടെയെല്ലാം ഭൂമി ഇടപാട് നടത്തിയാലും ഈ നമ്പരിലാവും രജിസ്റ്ററാവുക.
ലിങ്ക് ചെയ്യേണ്ട വിധം
റെലിസ് പോർട്ടലിലെ പുതിയ മെനുവിൽ വസ്തുവിവരങ്ങളും ആധാർ നമ്പരും മൊബൈൽ നമ്പരും നൽകി ലിങ്ക് ചെയ്യാം. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി അപ്‌ലോഡ് ചെയ്താൽ രജിസ്‌ട്രേഷൻ പൂർത്തിയാകും. ഇതിന് കഴിയാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫീസുകളിലും ബയോമെട്രിക് സങ്കേതത്തിലൂടെ വിരലടയാളം പതിച്ചോ, കൃഷ്ണമണി പരിശോധിച്ചോ ലിങ്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |