കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലം യു ഡി എഫിന്റെ പൊന്നാപുരം കോട്ടയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ് തീരുന്നതിന് മുമ്പേ മറുപടിയുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത്. പൊന്നാപുരം കോട്ട ഇക്കുറി ഇടത് മുന്നണി ഇടിച്ച് തകർക്കുമെന്നും അത് തലയിൽ വീഴാതെ ചെന്നിത്തല നോക്കണമെന്നും ഇ പി ജയരാജൻ തിരിച്ചടിച്ചു.
മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽ ഡി എഫിന് ഇത്തവണയെന്നും ഈ തിരഞ്ഞെടുപ്പോടെ നിയമസഭയിലെ ഇടതുപക്ഷത്തിന്റെ സീറ്റ് മൂന്നക്കം കടക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. എൽ ഡി എഫ് സംസാരിക്കുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും സഹതാപതരംഗത്തെ ആശ്രയിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും ജയരാജൻ പറഞ്ഞു. സിൽവർലൈൻ ചർച്ച വികസനത്തിന്റെ കരുത്ത് കൂട്ടുമെന്നും ജനവികാരം സർക്കാരിന് അനുകൂലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ എം എൽ എയായിരുന്ന പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കുന്നതിനുള്ള കെ പി സി സിയുടെ നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നു. ഒറ്റക്കെട്ടായ തീരുമാനമാണെന്നും സ്ഥാനാർത്ഥി നിർണയത്തിൽ പിടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്നും സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. ഒരു തീരുമാനമെടുക്കുമ്പോൾ കുടുംബത്തിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അതെല്ലാം പരിഹരിച്ചു കഴിഞ്ഞു. സർക്കാരിനെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. കെ റെയിൽ പ്രചാരണ വിഷയമാക്കും. വിനാശമല്ല മറിച്ച് വികസനമാണ് വേണ്ടതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.
വിഡി സതീശൻ, കെ സുധാകരൻ, ഉമ്മൻ ചാണ്ടി, എംഎം ഹസൻ, രമേശ് ചെന്നിത്തല എന്നിവർ ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമായത്. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |