ന്യൂഡൽഹി:ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരാനും പൂട്ടിയ ഡയറി ഫാം തുറക്കാനും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്ക് എതിരെ കവരത്തി സ്വദേശി അജ്മൽ അഹമ്മദ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
കേന്ദ്ര സർക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനും ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നോട്ടിസ് അയച്ചു. വേനലവധി കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കും.
ലക്ഷദ്വീപിലെ ഭരണപരിഷ്ക്കാരങ്ങൾ സ്റ്റേ ചെയ്ത് 2021 ജൂൺ 22 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് തുടരാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. കേരള ഹൈക്കോടതിയുടെ അന്തിമ ഉത്തരവിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.
പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായ ശേഷമാണ് ദ്വീപ് വാസികളുടെ താല്പര്യത്തിന് വിരുദ്ധമായി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ഐ.എച്ച് സെയ്ദ് , അഭിഭാഷകരായ പിയൂഷ് കോട്ടം, ആബിദ് അലി ബീരാൻ എന്നിവർ കോടതിയിൽ വ്യക്തമാക്കി. പോഷകമൂല്യമുള്ള മാംസാഹാരം നീക്കിയതും 1992 മുതൽ പ്രവർത്തിച്ചിരുന്ന ഡയറി ഫാം പൂട്ടിയതും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |