ആലപ്പുഴ : നദികളിലും മറ്റും കുളിക്കാനിറങ്ങി മരിക്കുന്ന കുട്ടികളുടെ എണ്ണം വർഷാവർഷം കൂടുമ്പോഴും നീന്തൽ പരിശീലനം നൽകി ഇതിന് പ്രതിരോധം തീർക്കാൻ നടപടികളൊന്നുമില്ല. നീന്തൽ പരിശീലനത്തിന് ഏറ്റവും അനുയോജ്യമാകുമെന്ന് കരുതപ്പെടുന്ന ആലപ്പുഴ ബീച്ചിന് സമീപത്തെ രാജാകേശവദാസ് നീന്തൽക്കുളത്തിന്റെ ഉദ്ഘാടനം അനിശ്ചിതമായി നീണ്ടുപോകുന്നതാണ് ജില്ലയിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന വെല്ലുവിളി.
ഈ വേനലവധിക്കാലത്ത് പൂൾ തുറന്നു കിട്ടിയാൽ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിക്കാമെന്ന് കരുതിയിരുന്ന നിരവധി രക്ഷിതാക്കൾ നിരാശരായി. നീന്തൽ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പിലായിട്ടില്ല. ബോധവത്കരണത്തിന്റെയും ജാഗ്രതയുടെയും കുറവാണ് അപകടങ്ങൾ കൂടാൻ കാരണം.
ആലപ്പുഴ,എറണാകുളം,കണ്ണൂർ ജില്ലകളിലാണ് ജലാശയ അപകടങ്ങൾ കൂടുതലെന്ന് ഫയർഫോഴ്സ് അധികൃതർ പറയുന്നു. എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞവർഷം നിയമസഭയിൽ വ്യക്തമാക്കിയിരുന്നതാണ്. നീന്തൽ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്.ഇ.ആർ.ടി ഡയറക്ടർക്കും ശുപാർശ നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വലിയ ഇടവേളയ്ക്ക് പൂർണവിരാമമിട്ട് കുട്ടികൾ തിരികെ സ്കൂളുകളിലേക്കെത്തുമ്പോൾ നീന്തൽ പരിശീലനവും സാദ്ധ്യമാകണമെന്നാണ് കുട്ടികളും രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. ജലാശയങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുമ്പോഴും, രാജാകേശവദാസ് നീന്തൽക്കുളമല്ലാതെ മറ്റൊരു പൊതുപരിശീലന കേന്ദ്രം ജില്ലയിൽ എടുത്തുകാട്ടാനില്ല. വിവിധ മത്സരങ്ങൾക്ക് പരിശീലനം നേടുന്ന കായിക താരങ്ങൾ പോലും ചേറും ചെളിയും നിറഞ്ഞ കായലിലാണ് നീന്തൽ അഭ്യസിക്കുന്നത്.
നാളെ നാളെ... നീളെ നീളെ
അന്താരാഷ്ട്ര മത്സരങ്ങൾക്ക് യോഗ്യതയില്ലെന്ന പേരുദോഷം നിലനിൽക്കുമ്പോഴും ആലപ്പുഴയിലെ രാജാ കേശവദാസ് നീന്തൽക്കുളം നീന്തൽ പരിശീലനത്തിന് അനുയോജ്യമാണ്. 50 മീറ്റർ നീളവും, 25 മീറ്റർ വീതിയുമുള്ളതാണ് പൂൾ. കോടികൾ മുടക്കി പരിഷ്കരിച്ച നീന്തൽക്കുളം കഴിഞ്ഞ നവംബർ ഒന്നിന് തുറക്കുമെന്ന പ്രഖ്യാപനം വെള്ളത്തിൽ വരച്ച വരപോലെയായി. നവീകരണത്തോടെ പൂളിന്റെ ആഴം കുറഞ്ഞതിനാലാണ് അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള യോഗ്യതയിൽ നിന്ന് പുറത്തായത്. ഗാലറികൾ നിർമ്മിക്കുകയും പൂളിലെ ടൈലുകൾ മാറ്റി സ്ഥാപിക്കുകയും, അത്യാധുനിക വാട്ടർ പ്യൂരിഫിക്കേഷൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ,നീന്തൽക്കുളത്തിലെ പൊട്ടിയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കേണ്ട ജോലിയാണ് അനിശ്ചിതമായി നീളുന്നത്.
സ്വകാര്യ റിസോർട്ടുകളിൽ പരിശീലനഫീസ് : ₹3,000 (ഒരു മാസം)
രാജാകേശവദാസ് നീന്തൽക്കുളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടും. നവീകരണം എത്രയും വേഗം പൂർത്തിയാക്കി നീന്തൽ കുളം തുറന്നുകൊടുക്കും
-വി.ജി.വിഷ്ണു, വൈസ് പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ
നീന്തൽ പരിശീലനത്തിന് വേണ്ടി സ്വകാര്യ പരിശീലകരെ ആശ്രയിച്ചാൽ വലിയ തുകയാണ് ഈടാക്കുന്നത്. പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമായി ആരംഭിച്ചാൽ ഭാവിയിൽ വലിയരീതിയിൽ ഗുണം ചെയ്യും
- വിനോദ് ഗോപാലകൃഷ്ണൻ, രക്ഷിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |