കൊച്ചി: പീഡനക്കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയുടെ ഇന്റേണൽ കംപ്ളെയ്ന്റ് കമ്മിറ്റിയിൽ നിന്ന് അദ്ധ്യക്ഷ ശ്വേതാമേനോൻ, അംഗങ്ങളായ കുക്കു പരമേശ്വരൻ, മാല പാർവതി എന്നിവർ രാജിവച്ചു.
കഴിഞ്ഞ ഞായറാഴ്ച നടന്ന നിർവാഹക സമിതി യോഗത്തിൽ ഇവരുൾപ്പെടെ വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. നിർവാഹക സമിതി അംഗത്വത്തിൽ നിന്ന് വിജയ് ബാബുവിനെ മാറ്റണമെന്ന ശുപാർശയാണ് കമ്മിറ്റി നൽകിയത്. എന്നാൽ മാറിനിൽക്കാൻ തയ്യാറാണെന്ന വിജയ്ബാബുവിന്റെ കത്ത് അംഗീകരിക്കുകയാണ് നിർവാഹക സമിതി യോഗം ചെയ്തത്.
നിർവാഹക സമിതിയംഗംതന്നെ പീഡനക്കേസിൽ പ്രതിയായത് ഗൗരവമായിക്കണ്ട് നടപടി സ്വീകരിക്കണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ചാണ് രാജി. മാല പാർവതി തിങ്കളാഴ്ചയും മറ്റു രണ്ടുപേർ ഇന്നലെയുമാണ് രാജിവച്ചത്. നടിമാർക്ക് വേറെ സംഘടനയുണ്ടല്ലോയെന്ന അമ്മ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജുവിന്റെ പ്രസ്താവനയും ഇവരെ ചൊടിപ്പിച്ചു. നടപടിയെച്ചൊല്ലി അമ്മ അംഗങ്ങൾക്കിടയിൽ രൂക്ഷമായ ഭിന്നതയുണ്ടെന്നാണ് സൂചന.
നിയമോപദേശം തേടി പൊലീസ്
പീഡനക്കേസിൽ പ്രതിയായതിനു പിന്നാലെ ദുബായിലേക്കു കടന്ന നടനും നിർമ്മാതാവുമായ വിജയ്ബാബുവിനെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന് വിവരം കൈമാറുന്നതു സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. ബിസിനസ് ടൂറിലായതിനാൽ ഹാജരാകാൻ മേയ് 19 വരെ സാവകാശം വേണമെന്ന വിജയ്ബാബുവിന്റെ ആവശ്യം അന്വേഷണസംഘം തള്ളി. മേയ് 18ന് ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ മാസം 22നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഹർജിയിൽ ഇരയായ നടി കക്ഷി ചേർന്നേക്കും. ഏപ്രിൽ 29നു ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് സർക്കാരിന്റെ വിശദീകരണം തേടി കേസ് വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയിരുന്നു.
പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. വിദേശത്തുള്ള പ്രതിക്ക് മുൻകൂർജാമ്യ ഹർജി നൽകാനാവില്ലെന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘവും ചൂണ്ടിക്കാട്ടുന്നു. ഷാർജ പെൺവാണിഭക്കേസിലെ ഒന്നാം പ്രതി സൗദ ബീവിയുടെ ജാമ്യാപേക്ഷ 2011ൽ പരിഗണിച്ച ജസ്റ്റിസ് കെ.ടി. ശങ്കരൻ ഇക്കാര്യം വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തുള്ള പ്രതിക്ക് ഇന്ത്യയിലെ കോടതികളിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്നാണ് ഈ വിധിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |