ആലപ്പുഴ: കളർകോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നിവേദ്യപ്പുരയ്ക്കു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വലിയ ദുരന്തം ഒഴിവായി. 4.5ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ്സംഭവം. നിവേദ്യപ്പുരയ്ക്ക് സമീപത്തെ മുറിയിലായിരുന്നു പാചകവാത സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത്. വിവരം അറിഞ്ഞ് ആലപ്പുഴയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി മൂന്ന് മണിക്കൂർ വെള്ളം പമ്പ് ചെയ്താണ് തീഅണച്ചത്. തേക്കിൻ തടിയിൽ നിർമ്മിച്ച നിവേദ്യപ്പുരയുടെ മേൽക്കൂര പൂർണമായും അഗ്നിയ്ക്ക് ഇരയായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജി.സുധാകരൻ മുൻകൈയെടുത്ത് ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡ് ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി, വൈറ്റ് ടോപ്പിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ചതിനാൽ രക്ഷാപ്രവർത്തനത്തിനെത്താൻ ഫയർഫോഴ്സിന് സഹായകമായി. അസി. സ്റ്റേഷൻ ഓഫീസർ വാലന്റയിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ജെ.ജെ.നെൽസൺ, ഫയർ ഓഫീസർമാരായ സി.കെ.സജേഷ്, എ.ആർ.രാജേഷ്, കെ.ആർ.അനീഷ്, അമർജിത്ത്, ജിജോ പി.രതീഷ്, ശ്രീജിത്ത്, ഷൈജു, ഉദയകുമാർ, ചന്ദ്രപ്പൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
ജി.സുധാകരൻ സന്ദർശിച്ചു
ആലപ്പുഴ : കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ കളർകോട് ശ്രീ മഹാദേവ ക്ഷേത്രം മുൻമന്ത്രി ജി.സുധാകരൻ സന്ദർശിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പൊലീസിലെ പ്രത്യേക വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |