കാസർകോട്: ചെറുവത്തൂരിലെ ഷവർമ്മ കഴിച്ചുണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം 'ഷിഗെല്ല' ബാക്ടീരിയ ആണെന്ന മെയ് രണ്ടിലെ 'കേരള കൗമുദി' വാർത്തയ്ക്ക് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. ഭക്ഷ്യ വിഷബാധയെ തുടർന്ന് ചെറുവത്തൂർ വി.വി സ്മാരക സർക്കാർ ആശുപത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയവരിൽ നടത്തിയ പരിശോധനയിലാണ് വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയുടെ അക്രമണമാണെന്ന് കണ്ടെത്തിയത്.
ചികിത്സ തേടിയ കുട്ടികളുടെ രക്തം, മലം എന്നിവ കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലേക്ക് അയച്ചു വിദഗ്ധ പരിശോധന നടത്തിയതിൽ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് കാസർകോട് ജില്ലാമെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസും തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി. സുരേശനും കേരളകൗമുദിയോട് പറഞ്ഞു.ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഡി എം ഒ പറഞ്ഞു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിലും ഷിഗെല്ല ആണെന്ന് തെളിഞ്ഞിട്ടുണ്ട്.
ചെറുവത്തൂരിലെ ഐഡിയൽ ബേക്കറിയിൽ നിന്ന് ഷവർമ്മ കഴിച്ചതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി ദേവനന്ദ മരിക്കുകയും 31 കുട്ടികൾക്കും ആറു മുതിർന്നവർക്കും ഭക്ഷ്യ വിഷബാധയേൽക്കുകയും ചെയ്തിരുന്നു.
അപകടകാരി ഷിഗല്ലോസിസ്
ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. മലിനമായ ജലം , കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക,പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക,ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക,രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണസാദ്ധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.
രോഗ ലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |