തിരുവനന്തപുരം: സൈക്കിളിൽ നിന്നും തെങ്ങിൽ നിന്നും വീണതുമെല്ലാം വാഹനാപകടങ്ങളാക്കി കേസെടുത്ത് വ്യാജരേഖകളുണ്ടാക്കി വൻതുക ഇൻഷ്വറൻസ് ക്ലെയിമായി തട്ടിയെടുത്ത സംഭവത്തിൽ സമഗ്രാന്വേഷണത്തിന് ക്രൈംബ്രാഞ്ച് .
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പരാതിയിൽ മാത്രമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. എല്ലാ കമ്പനികളിൽ നിന്നും പണം തട്ടാൻ തിരുവനന്തപുരത്ത് മാത്രം മുന്നൂറോളം കേസുകളുണ്ടാക്കിയെന്നാണ് വിവരം. ഇത് സംഘടിത സാമ്പത്തിക കുറ്റകൃത്യമാണെന്ന് ഐ.ജി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി കണ്ടെത്തിയ തട്ടിപ്പുകളിൽ 12 കേസുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസുകാരും അഭിഭാഷകരുമടക്കം 26പേർ പ്രതികളാണ്. സിറ്റി ട്രാഫിക് സ്റ്റേഷനിൽ ജോലിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാർ, അപകടത്തിൽപ്പെട്ടെന്നു വ്യാജ പരാതി നൽകിയവർ, ഒരു അഭിഭാഷകൻ എന്നിവരെയാണ് പ്രതികളാക്കിയത്. ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. തമിഴ്നാട്ടിലും വിദേശത്തും നടന്ന അപകടങ്ങൾ പോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നുവെന്ന് എഫ്.ഐ.ആറുണ്ടാക്കിയതായാണ് കണ്ടെത്തൽ. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡോകടർമാരുമടക്കം അന്വേഷണ പരിധിയിലാണ്. തട്ടിപ്പുകൾ കണ്ടെത്താൻ ജില്ലകളിൽ ഡിവൈ.എസ്.പിമാരെ നോഡൽ ഓഫീസർമാരാക്കി. ക്രമക്കേടുള്ള കേസുകളിലെ തുടർനടപടികൾ നിറുത്തിവയ്ക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |