വർക്കല: പണമിടപാടിനെച്ചൊല്ലിയുള്ള തർക്കത്തിൽ മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വർക്കല ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയത്തിൽ സജീവിന്റെ ഭാര്യ ഷാലുവാണ് (37) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്‌ക്കാണ് ഷാലുവിന് വെട്ടേറ്റത്. അയിരൂരിലെ സ്വകാര്യ പ്രിന്റിംഗ് പ്രസിലെ ജീവനക്കാരിയായ ഷാലു വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ച് മടങ്ങവേയാണ് അയൽവാസിയും യുവതിയുടെ മാതൃസഹോദരനുമായ ചാവടിമുക്ക് വിളയിൽവീട്ടിൽ
ഇങ്കി അനിൽ എന്ന അനിൽ (47) ആക്രമിച്ചത്. നാലുവർഷം മുമ്പ് ഷാലുവും അനിലും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
വെട്ടുകത്തിയുമായി വഴിയിൽ കാത്തുനിന്നാണ് ഇയാൾ ഷാലുവിന്റെ സ്‌കൂട്ടർ തടഞ്ഞുനിറുത്തി വെട്ടിവീഴ്‌ത്തിയത്. ഓടിക്കൂടിയവരെയെല്ലാം വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അനിലിനെ അയിരൂർ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്. കഴുത്തിലും ശരീരഭാഗങ്ങളിലും ഷാലുവിന് ഗുരുതരമായി വെട്ടേറ്റിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത അനിൽ റിമാൻഡിലാണ്. ഷാലുവിന് വെട്ടേറ്റ വിവരമറിഞ്ഞ് ഗൾഫിലായിരുന്ന ഭർത്താവ് സജീവ് തിങ്കളാഴ്ച നാട്ടിലെത്തിയിരുന്നു. ഇന്നലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. ഷാലു ഡി.ടി.പി ഓപ്പറേറ്ററായി ജോലി ചെയ്‌തിരുന്ന പ്രസിലെത്തിച്ച മൃതദേഹത്തിൽ സഹപ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വിദ്യാർത്ഥികളായ കാർത്തിക് കൃഷ്‌ണ, ജീവകൃഷ്ണ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |