വിഴിഞ്ഞം: വിനോദസഞ്ചാരതീരത്തെ ജീവന്റെ കാവലാളുകൾക്ക് പുതിയ യൂണിഫോം നൽകി. ജീവൻരക്ഷാ ഉപകരണങ്ങൾ ഉടൻ. ലൈഫ് ഗാർഡുകൾക്ക് തണലേകാൻ കുടകളും ലഭിക്കും. ലൈഫ് ഗാർഡ് എന്ന് രേഖപ്പെടുത്തിയ മഞ്ഞനിറത്തിലുള്ള ബനിയനും ചുവന്ന തൊപ്പിയും ചുവന്ന നിറത്തിലുള്ള പാന്റുമാണ് പുതിയ വേഷം. വർഷങ്ങളായി തുടർന്നുവന്ന ഇളം നീല നിറത്തിലുള്ള യൂണിഫോമാണ് ഒഴിവാക്കിയത്. തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇന്നലെ മുതലാണ് പുതിയ യൂണിഫോം നിലവിൽവന്നത്. പുതിയ യൂണിഫോം ഏത് കാലാവസ്ഥയിലും സഞ്ചാരികളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കുന്നതാണ്. തിരക്ക് വർദ്ധിക്കുമ്പോൾ ഇവരെ പെട്ടെന്ന് തിരിച്ചറിയാനും സഹായങ്ങൾ തേടാനും കഴിയും. യൂണിഫോം കൂടാതെ ടവ്വൽ, സ്വിമ്മിംഗ് സ്യൂട്ട് എന്നിവയും ഉണ്ട്. കടലിന്റെ ഭംഗി നുകരാനെത്തുന്ന ടൂറിസ്റ്റുകളുടെ സംരക്ഷണം ഉറപ്പാക്കാൻ പൊരിവെയിലത്ത് ജോലിനോക്കുന്ന ലൈഫ് ഗാർഡുകൾക്ക് പുതിയ യൂണിഫോം ആശ്വാസം പകരുന്നതാണ്. നേരത്തെ ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു നൽകിയിരുന്നത്. രക്ഷാപ്രവർത്തനത്തിന് സൗകര്യപ്രദമായരീതിയിൽ കട്ടികുറഞ്ഞ വസ്ത്രമാണിപ്പോൾ നൽകിയിരിക്കുന്നത്. ബീച്ചിലേക്ക് ലൈഫ് ഗാർഡുകൾക്ക് വിശ്രമിക്കുന്നതിനായി കുടകളും മഴക്കോട്ടും ഉടൻ ലഭ്യമാകുമെന്നാണ് അധികൃതർ പറയുന്നത്.
അലവൻസ് വർദ്ധനയില്ല
ഇപ്പോൾ ഒരുദിവസം 715 രൂപയാണ് അലവൻസായി നൽകുന്നത്. രാവിലെ 7 മുതൽ 3 വരെയും 11 മുതൽ രാത്രി 7 വരെയും രണ്ടു ഷിഫ്റ്റുകളിലായിട്ടാണ് ലൈഫ് ഗാർഡുകൾ ജോലി നോക്കുന്നത്. മാസത്തിൽ പകുതിദിവസം ഡബിൾ ഡ്യൂട്ടിയും നോക്കേണ്ടിവരും. 6വർഷം മുൻപ് നിറുത്തലാക്കിയ ഫുഡ് അലവൻസ് ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ലെന്നു ഇവർ പറയുന്നു. ഇവർക്ക് നൽകിയിരുന്ന കായിക പരിശീലനവും നിറുത്തലാക്കി. വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന ഓണം അലവൻസായി 460 രൂപ ഒഴികെ മറ്റൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
സ്വയരക്ഷയ്ക്കുള്ള ഉപകരണങ്ങൾ ഇല്ല
തീരത്തോട് മല്ലിടാനും സഞ്ചാരികളുടെ ജീവൻരക്ഷിക്കാനും ഇവർ സദാകൂടെയുണ്ട്. പൂവാറിൽ കടലിൽ കുളിക്കുന്നവരുടെ സുരക്ഷ നോക്കുന്ന ലൈഫ് ഗാർഡുമാർക്ക് തീരത്ത് വിശ്രമിക്കുന്നതിന് വേണ്ടത്ര സംവിധാനങ്ങളോ കെട്ടിടമോ ഇല്ലെന്ന് പരാതിയുണ്ട്. രാവിലെ മുതൽ രാത്രി വൈകും വരെ ഡ്യൂട്ടിയുള്ള ഇവർ വേനൽച്ചൂടിലും ചുട്ടുപഴുത്ത മണലിലും ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ നോക്കാതെ സദാ ജാഗരൂകരാണ്. കോവളത്തെ മൂന്നു ബീച്ചുകളിലുമായി ഒരു ദിവസം 32 പേരാണ് ജോലി നോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |