തൃശൂർ : കാൽപ്പന്ത് കളിയിൽ മായാജാലം കാട്ടിയ തൃശൂരിന്റെ കേളിപ്പെരുമയ്ക്ക് ജിജോ ജോസഫിലൂടെ തുടർച്ച. മുളങ്കുന്നത്തുകാവ് സ്വദേശിയായ ജിജോ ജോസഫിന്റെ നായകത്വത്തിൽ ഇറങ്ങിയാണ് കരുത്തരായ ബംഗാളിനെ തകർത്ത് കേരളം ഏഴാം കിരീടം സ്വന്തമാക്കിയത്.
നായകന്റെ റോൾ ഭംഗിയായി നിർവഹിച്ച ജിജോ ജോസഫ് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി. 1993 ന് ശേഷം ആദ്യമായാണ് സ്വന്തം മണ്ണിൽ കേരളം കിരീടം ചൂടുന്നത്. അന്ന് കേരള പൊലീസ് താരമായിരുന്ന കുരികേശ് മാത്യുവായിരുന്നു ക്യാപ്റ്റൻ. പിന്നീട് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ജിജോയിലൂടെ കേരളം കപ്പിൽ മുത്തമിട്ടത്. ഫൈനൽ റൗണ്ടിലെ ആദ്യമത്സരത്തിൽ നേടിയ ഹാട്രിക് അടക്കം അഞ്ച് ഗോളാണ് ജിജോ നേടിയത്. ഒപ്പം നിരവധി ഗോളുകൾക്ക് വഴി തുറന്നതും ജിജോയാണ്. മദ്ധ്യനിരയിൽ കളി നിയന്ത്രിച്ചും സഹതാരങ്ങളെ കളിപ്പിച്ചും ക്യാപ്റ്റന്റെ മിടുക്ക് കാണിച്ച ജിജോ ടൂർണമെന്റിലുടനീളം കൈയടി നേടി. ജിജോയെയും സംഘത്തെയും അനുമോദിക്കാൻ ഐ.എം.വിജയനും ജോപോൾ അഞ്ചേരിയും ഗ്രൗണ്ടിലെത്തിയിരുന്നു.
മുപ്പതാം വയസിൽ നായകനായ ജിജോ ജോസഫ് എം.ജി കാവ് സോക്കർ ക്ലബ്ബിലൂടെയാണ് പന്ത് തട്ടി തുടങ്ങിയത്. തൃശൂർ മോഡൽ ബോയ്‌സ് സ്‌കൂളിലും തുടർന്ന് കേരള വർമ്മ കോളേജിലൂടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലുമെത്തി. 2014 മുതൽ മദ്ധ്യനിരയിൽ കേരളത്തിന്റെ വിശ്വസ്തനായ ജിജോ ആറാം തവണയാണ് സന്തോഷ് ട്രോഫിയിൽ ജഴ്‌സിയണിഞ്ഞത്. എസ്.ബി.ടിയിലെ ജീവനക്കാരനായ ജിജോ ഇനി സന്തോഷ് ട്രോഫിയിൽ കളിക്കില്ലെന്നും വ്യക്തമാക്കി.
തിരൂർ കോഞ്ചിറ റോഡിൽ അന്തിക്കാട്ട് വീട്ടിൽ ജോസഫിന്റെയും മേരിയുടെയും മകനാണ്. സഹോദരി ജിൻസി. വിജയം നേടി നാട്ടിലെത്തുന്ന ജിജോയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. പരിശീലകനായ ബിനോ ജോർജ്ജും, സഹപരിശീലകൻ പുരുഷോത്തമനും തൃശൂരുകാർ തന്നെയായതോടെ വിജയത്തിന് ത്രിമധുരമായി.
കേരള യുണൈറ്റഡിന്റെ പരിശീലകനായി അടുത്തിടെയാണ് ബിനോ ജോർജ്ജ് നിയമിതനായത്. ഗോകുലം കേരളത്തിന്റെ പരിശീലകനായിരുന്ന ബിനോ പിന്നീട് ക്ലബിന്റെ ടെക്‌നിക്കൽ ഡയറക്ടറായി. വിവ കേരളയുടെ സഹപരിശീലകനായി കരിയർ തുടങ്ങിയ അദ്ദേഹം കഴിഞ്ഞ സീസണിൽ ഗോകുലം ഐ ലീഗ് പരിശീലകനായി. ക്വാർട്ട്‌സ് എഫ്.സി, യുണൈറ്റഡ് കൊൽക്കത്ത, സംസ്ഥാന ഫുട്ബാൾ ടീം തുടങ്ങിയ ടീമുകളെയൊക്കെ പരിശീലിപ്പിച്ചു.
മുഹമ്മദൻ, എഫ്.സി കൊച്ചിൻ തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് തൃശൂർ സ്വദേശിയായ ബിനോ. കേരളത്തിന് 2004 - 2005 കാലഘട്ടത്തിൽ സന്തോഷ് ട്രോഫി നേടിത്തന്ന ടീമിലെ അംഗമെന്ന അനുഭവ സമ്പത്തുമായാണ് പരിശീലന സഹായിയായി പുരുഷോത്തമൻ ടീമിനൊപ്പം ചേർന്നത്. എസ്.ബി.ടി, വാസ്‌കോ ഗോവ, മഹീന്ദ്ര, വിവ കേരള എന്നീ പ്രമുഖ ടീമുകളിൽ കളിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായിരുന്നു. എഫ്.സി കേരള, കേരള ബ്ലാസ്റ്റേഴ്‌സ് (റിസർവ്വ്) ടീമുകളുടെ മാനേജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |