കീവ് : മരിയുപോളിലെ അസോവ്‌സ്റ്റൽ സ്റ്റീൽ പ്ലാന്റിന് നേരെ പീരങ്കികളും വിമാനങ്ങളുമായി റഷ്യ ശക്തമായ ആക്രമണം നടത്തിയെന്ന ആരോപണവുമായി യുക്രെയിൻ സേന. പ്ലാന്റിൽ നിന്ന് 101 സിവിലിയൻമാരെ രക്ഷിച്ച് സപൊറേഷ്യയിലെത്തിച്ചെന്ന് യു.എൻ ഇന്നലെ അറിയിച്ചിരുന്നു. പ്ലാന്റിലെ യുക്രെയിൻ സൈന്യത്തിന് നേരെ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.
ഏകദേശം 1000ത്തോളം യുക്രെയിൻ സൈനികർ സ്റ്റീൽ പ്ലാന്റിലുണ്ടെന്നായിരുന്നു ആദ്യം ലഭ്യമായ വിവരം. ഇനിയും ഏകദേശം 200 ഓളം സിവിലിയൻമാർ ഇവിടെയുണ്ടെന്നാണ് വിവരം.
അതേ സമയം, പാശ്ചാത്യ രാജ്യങ്ങൾ യുക്രെയിന് ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നും ചർച്ചയ്ക്ക് റഷ്യയുടെ ഭാഗത്ത് നിന്ന് ഇപ്പോഴും തയാറാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് ഫോൺ സംഭാഷണത്തിനിടെ പറഞ്ഞു.
ഡൊണെസ്കിൽ ഷെല്ലാക്രമണത്തിൽ 9 പേർ മരിച്ചു. ഒഡേസയിലെ യുക്രെയിൻ സൈനികതാവളത്തിലെ ലോജിസ്റ്റിക് സെന്ററിന് നേരെ റഷ്യൻ മിസൈലാക്രമണം നടന്നു. അതേ സമയം, യു.എസ് പ്രഥമ വനിത ജിൽ ബൈഡൻ ഈ ആഴ്ച അവസാനം റൊമേനിയയും സ്ലോവാക്യയും സന്ദർശിക്കുമെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |