SignIn
Kerala Kaumudi Online
Saturday, 20 April 2024 8.24 AM IST

ഏറ്റവും കുറവ് സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന മണ്ഡലം, ഒരേയൊരു സ്റ്റോപ്പ്: പക്ഷേ സിൽവർ ലൈൻ കേരളത്തിൽ വരുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് തൃക്കാക്കര തിരഞ്ഞെടുപ്പായിരിക്കും

krail

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഒരു വർഷം പിന്നിടുമ്പോഴുള്ള തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇടത്, വലത് മുന്നണികൾക്ക് നിർണായകം. യു.ഡി.എഫിന് ഇത് ജീവന്മരണ പോരാട്ടം. വിജയം സി.പി.എമ്മിന് അഭിമാന പ്രശ്നവും. സർക്കാരിന്റെ ജനപ്രിയത ഇടിഞ്ഞുപോയിട്ടില്ലെന്ന് സ്ഥാപിച്ചെടുക്കാൻ അവരെ വിജയം സഹായിക്കും.

യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ അവരുടെ ഭൂരിപക്ഷം കുറയ്ക്കാനായാൽ പോലും ഇടതുമുന്നണിക്കത് നേട്ടമാണ്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ നിന്ന് കരകയറിയെന്ന ആത്മവിശ്വാസം അണികളിൽ ഊട്ടിയുറപ്പിക്കാൻ കോൺഗ്രസിന് വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല. ഭൂരിപക്ഷം ഉയർത്താനായാൽ സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമായും വ്യാഖ്യാനിക്കാം.

രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ ഉയർത്തിവിട്ട വിവാദങ്ങളുടെ നടുവിലാണ് ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന്റെ ഉരകല്ലായി വിവാദം മാറാം. വിജയമുണ്ടായാൽ സർക്കാർ നിലപാട് ശരിയാണെന്ന് സി.പി.എമ്മിന് സ്ഥാപിക്കാനാകും. വികസനത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നാടകമാണ് പ്രതിപക്ഷത്തിന്റെ സമരമെന്നും വ്യാഖ്യാനിക്കാം. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ തന്നെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് കാര്യങ്ങൾ നീക്കും.

തൃക്കാക്കര കൈവിട്ടാലത് സിൽവർലൈൻ വിഷയത്തിലെടുത്ത പ്രതിപക്ഷത്തിന്റെ തെറ്റായ നിലപാടെന്ന നിലയിൽ മറുപക്ഷം ചിത്രീകരിക്കുമെന്ന് കോൺഗ്രസിനുമറിയാം. സിൽവർലൈൻ സമരങ്ങളിൽ നിന്ന് പിന്മാറാൻ പോലും അവരെയത് പ്രേരിപ്പിച്ചേക്കാം. വികസനത്തിനൊപ്പമാണെന്ന, ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് കെ.വി. തോമസിന്റെ നിലപാട് ശരിയാണെന്ന നിലയിൽ മുറുമുറുപ്പുകൾ പാർട്ടിക്കകത്ത് നിന്നുയരാം. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം നേതൃതലത്തിൽ വരുത്തിയ അഴിച്ചുപണിയെ ചൊല്ലിയുണ്ടായ അസ്വസ്ഥതകൾ കോൺഗ്രസിൽ കെട്ടടങ്ങിയിട്ടില്ലെന്നിരിക്കെ അത് മൂർച്ഛിക്കാനുമിടയാക്കാം. തോൽവി നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. മണ്ഡലം ഉറപ്പിച്ചു നിറുത്താനും ഭൂരിപക്ഷമുയർത്താനുമുള്ള കഠിന പരിശ്രമം നേതൃതലത്തിൽ ആരംഭിച്ചതിന്റെയും പ്രതിഫലനമാണ് ഇന്നലെത്തന്നെ സ്ഥാനാർത്ഥിയായി ഉമ തോമസിനെ കളത്തിലിറക്കിയ തീരുമാനം. സഹതാപ തരംഗം വോട്ടായി മാറില്ലെന്ന മുൻ എം.എൽ.എ ഡൊമിനിക് പ്രസന്റേഷന്റെ പരസ്യ പ്രതികരണം തഴയപ്പെടുന്നവരുടെ നിരാശയായി നേതൃത്വം തിരിച്ചറിഞ്ഞതോടെയാണ് പെട്ടെന്ന് അദ്ദേഹത്തെ അനുനയിപ്പിച്ചത്.

സിൽവർലൈൻ പാതയുടെ എറണാകുളത്തെ ഏക സ്റ്റേഷൻ തൃക്കാക്കര മണ്ഡലത്തിലെ കാക്കനാടാണ്. പദ്ധതിക്കായി ഏറ്റവും കുറച്ച് മാത്രം സ്ഥലമെടുപ്പ് വേണ്ടിവരുന്നതും തൃക്കാക്കര മണ്ഡലത്തിലാണ്. ഈ വൈരുദ്ധ്യം തൃക്കാക്കരയിൽ എങ്ങനെ പ്രതിഫലിക്കുമെന്നതിലുണ്ട് കാര്യങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THRIKKAKKARA BY ELECTION, SILVERLINE, KRAIL, UMATHOMAS, KV ARUN KUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.