കോട്ടയം. ഇന്ധനവില വർദ്ധന ടൂറിസം മേഖലയെയും ഗുരുതരമായി ബാധിച്ചു. സർക്കാർ ബസ്, ടാക്സി നിരക്ക് വർദ്ധിപ്പിച്ചതിനാെപ്പം ഹൗസ് ബോട്ട് നിരക്കും കൂട്ടാൻ നിർബന്ധിതരായിരിക്കുകയാണ് ഉടമകൾ.
ഡീസൽ വില ഉയർന്നതോടെ 407എഞ്ചിനുള്ള ഹൗസ് ബോട്ടിന് ഒരു ദിവസം 500 രൂപയുടെ അധിക ചെലവായെന്ന് ഉടമകൾ പറയുന്നു. ലെയ്‌ലാൻഡ് എഞ്ചിന് 1000 രൂപയുടെ അധിക ചെലവായി.
രണ്ടു മുറിയുള്ള ഹൗസ് ബോട്ടിന് ഒരു ദിവസം 6000 രൂപ വാടകയാണ്. ഭക്ഷണത്തിന് ഒരാൾക്ക് 400രൂപയും നൽകണം. വലിപ്പമുള്ള ബോട്ടാണെങ്കിൽ 7000 രൂപയാകും. 50 പേരിൽ കൂടുതൽ കയറാൻ സൗകര്യമുള്ള എ.സി ബോട്ടെങ്കിൽ വാടക 10000 രൂപ വരെയാകും. സീസണിൽ ഡിമാൻഡ് അനുസരിച്ച് തുക പിന്നെയും കൂടാം. ഇടത്തരം കരിമീൻ കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലാണ്. കോഴി വിലയും 140ൽ എത്തി. ഈ നിലയ്ക്ക് 400 രൂപ മുതലാകില്ലെന്നാണ് ഉടമകൾ പറയുന്നത്.
സഞ്ചാരികളുടെ തിരക്കേറി.
ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും കുമരകത്ത് കായൽ സൗന്ദര്യം നുകരാനെത്തുന്നവരുടെ തിരക്കായി. റംസാന് രണ്ട് ദിവസം അവധി വന്നതോടെ ബോട്ട് കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു. മലയാളി സഞ്ചാരികളാണ് കൂടുതൽ എത്തുന്നത്. സ്കൂൾ അവധി ആരംഭിച്ച് ഒരു മാസം പിന്നിട്ടെങ്കിലും കഴിഞ്ഞ ദിവസമാണ് എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞത്. ഇതോടെ കുടുംബമായി എത്തുന്നവരുടെ എണ്ണം കൂടി. പ്ലസ് ടു, സർവകലാശാലാ പരീക്ഷകൾ കൂടി അവസാനിക്കുന്നതോടെ തിരക്ക് വർദ്ധിച്ചേക്കും. സ്കൂൾ അവധിക്ക് നാട്ടിലെത്തിയ മറുനാടൻ മലയാളികളും ബോട്ട് യാത്ര ആസ്വദിക്കാൻ എത്തുന്നുണ്ട്.
ഉത്തരേന്ത്യയിൽ കൊവിഡ് വീണ്ടും വ്യാപിച്ചു തുടങ്ങിയത് അന്യ സംസ്ഥാനത്തു നിന്നുള്ള ടൂറിസ്റ്റുകളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. വിദേശികളും കാര്യമായി എത്തിത്തുടങ്ങിയിട്ടില്ല.
ഹൗസ് ബോട്ട് ഉടമ അനീഷ് പറയുന്നു.
മലയാളി സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നതിനാൽ ഹൗസ് ബോട്ട് മേഖലയിൽ അനക്കം വച്ചിട്ടുണ്ട്. കാനോയിംഗ് , കയാക്കിംഗ് യാത്ര ആസ്വദിക്കാനെത്തുന്നവരും കൂടി. ഇന്ധന വിലയും സാധനങ്ങളുടെ വില വർദ്ധനവും കണക്കിലെടുത്ത് ഹൗസ് ബോട്ടുയാത്രക്കുള്ള നിരക്കും ഭക്ഷണ നിരക്കും കൂട്ടാൻ നിർബന്ധിതരായിരിക്കുകയാണ്.
രണ്ടു മുറിഹൗസ് ബോട്ടിന് വാടക: 6000 രൂപ .
ഭക്ഷണത്തിന് ഒരാൾക്ക് 400 രൂപ നൽകണം.
(രാവിലെ വെൽക്കം ഡ്രിങ്ക്. ഉച്ചക്ക് കരമീൻ വറുത്തതും ചിക്കൻകറിയും ഉള്ള ഊണ്.
വൈകിട്ട് കാപ്പിയോ ചായയോ പഴം പൊരിയോ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |